ന്യൂഡൽഹി: ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് ഏപ്രിൽ രണ്ടിന് തന്റെ ആദ്യ ഔദ്യോഗിക ഇന്ത്യ സന്ദർശനം നടത്തും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹം ഇന്ത്യ സന്ദർശനത്തിനെത്തുന്നത്. ഇസ്രായേലും, ഇന്ത്യയും തമ്മിലുള്ള ബന്ധം സ്ഥാപിച്ചതിന്റെ 30-ാം വാർഷികത്തോടനുബന്ധിച്ചാണ് സന്ദർശനം.
സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും, മറ്റ് മുതിർന്ന നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും. കൂടാതെ ഇന്ത്യയിലെ ജൂത സമൂഹത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള തന്ത്രപരമായ സഖ്യം ശക്തിപ്പെടുത്തുകയും ഉഭയകക്ഷി ബന്ധം വിപുലീകരിക്കുകയും ചെയ്യുക എന്നതാണ് സന്ദർശനത്തിന്റെ ലക്ഷ്യം. നവീകരണം, സമ്പദ് വ്യവസ്ഥ, ഗവേഷണം, വികസനം, കൃഷി തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചർച്ച ചെയ്യും.
കഴിഞ്ഞ ഒക്ടോബറിൽ ഗ്ലാസ്ഗോയിൽ നടന്ന യുഎൻ കാലാവസ്ഥ വ്യതിയാന കോൺഫറൻസിന്റെ വേദിയിലാണ് ഇരു നേതാക്കളും ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. അവിടെ വെച്ചാണ് മോദി ബെന്നറ്റിനെ ഇന്ത്യയിലേയ്ക്ക് ഔദ്യോഗിക സന്ദർശനത്തിനായി ക്ഷണിച്ചത്.
Comments