ന്യൂഡൽഹി/തിരുവനന്തപുരം : ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം വീണ്ടും ശക്തിപ്രാപിച്ച് അതിതീവ്രന്യൂനമർദ്ദമായി മാറി. 12 മണിക്കൂറിനുള്ളിൽ ഇത് വീണ്ടും ശക്തിപ്രാപിച്ച് അസാനി ചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കൻ ആൻഡമാൻ കടലിലും സമീപത്തുള്ള തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ നിലനിന്നിരുന്ന തീവ്ര ന്യൂനമർദ്ദം ഇന്ന് രാവിലെ 5.30 ഓടെയാണ് തെക്കൻ ആൻഡമാൻ കടലിൽ അതി തീവ്രന്യൂന മർദ്ദമായി ശക്തിപ്രാപിച്ചത്.
കാർ നിക്കോബർ ദ്വീപിൽ നിന്നു 320 കിലോമീറ്റർ വടക്ക് – വടക്ക് കിഴക്കായും പോർട്ട്ബ്ലയറിൽ നിന്ന് 110 കിലോമീറ്റർ കിഴക്ക് -വടക്ക് കിഴക്കായാണ് നിലവിൽ അതിതീവ്ര ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്. ചുഴലിക്കാറ്റ് രൂപം കൊള്ളുന്ന സാഹചര്യത്തിൽ ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ദ്വീപിൽ ഇന്ന് ശക്തമായ മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നത്.
ചുഴലിക്കാറ്റിന്റെ ഫലമായി കേരളം, തമിഴ്നാട്, ആന്ധാപ്രദേശ്, കർണാടക, മാഹി, പുതുച്ചേരി എന്നിവിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്കും ശക്തമായ ഇടിമിന്നലിനും സാദ്ധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുന്നറിയിപ്പ് ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തീരമേഖലകളിൽ ഉൾപ്പെടെ ദുരന്തനിവാരണ സേന വിന്യസിച്ചിട്ടുണ്ട്. തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. ശക്തമായ കാറ്റ് വീശാൻ സാദ്ധ്യതയുള്ള പശ്ചാത്തലത്തിൽ കേരളത്തിൽ ഉൾപ്പെടെ മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
Comments