യുഎഇ:വിദൂര വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നേടിയവർക്ക് യുഎഇയിൽ ടീച്ചേഴ്സ് ലൈസൻസ് ലഭിക്കില്ല. ഈ സർട്ടിഫിക്കറ്റുകൾക്ക് തുല്യതാ സർട്ടിഫിക്കറ്റുകൾ കിട്ടാത്തതാണ് തടസ്സം. യുഎഇയിലെ അദ്ധ്യാപക ലൈസൻസ് പരീക്ഷയ്ക്ക് ഹാജരായി പാസ്സായാലും ഈക്വലൻസി സർട്ടിഫിക്കറ്റുകൂടി സമർപ്പിച്ചാലേ നടപടി പൂർത്തിയാക്കി ടീച്ചേഴ്സ് ലൈസൻസ് കിട്ടൂ.വിദൂരവിദ്യാഭ്യാസത്തിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടി അധ്യാപകരായി തുടരുന്ന ആയിരക്കണക്കിന് മലയാളികളാണ് പുതിയ സാഹചര്യത്തിൽ ആശങ്കയിൽ കഴിയുന്നത്. നിരവധി പേർക്ക് ജോലി നഷ്ടമാകുന്ന സാഹചര്യമാണ് .
പുതുതായി എത്തുന്ന അദ്ധ്യാപകർക്കും രണ്ടു വർഷത്തിനകം ലൈസൻസ് എടുക്കാതെ തുടരാനാകില്ല. റെഗുലർ കോഴ്സിൽ പഠിച്ച സർട്ടിഫിക്കറ്റുള്ളവർക്കു മാത്രമേ ഇനി അദ്ധ്യാപകരായി ജോലി ചെയ്യാനാകൂ. വിദൂര വിദ്യാഭ്യാസ സർട്ടിഫിക്കറ്റിന്റെ ബലത്തിൽ അദ്ധ്യാപകരായി ജോലി ചെയ്യുന്നവർ ദുബായിലാണ് കൂടുതലും. ഇവിടെ ഇക്വലൻസി സർട്ടിഫിക്കറ്റ് നിർബന്ധമായിരുന്നില്ല. മറ്റു എമിറേറ്റുകളിലും നേരത്തെ ഇത്തരം അദ്ധ്യാപകർ ഉണ്ടായിരുന്നുവെങ്കിലും വിദ്യാഭ്യാസ മന്ത്രാലയം ഇക്വലൻസി സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതോടെ പലരും അഡ്മിനിസ്ട്രേഷൻ ഉൾപ്പെടെ മറ്റു ജോലിയിലേക്കു തിരിയുകയായിരുന്നു.
ഇതു മുന്നിൽ കണ്ട് റെഗുലർ കോളജുകളിൽ പഠിച്ചവരെ മാത്രമാണ് അദ്ധ്യാപകരായി പല സ്കൂളുകളും നിയമിച്ചുവരുന്നത്. അതിനാൽ നിലവിലുള്ള ഭൂരിഭാഗം അദ്ധ്യാപകർക്കും തൊഴിൽ ഭീഷണിയില്ലെന്നും ടീച്ചേഴ്സ് ലൈസൻസ് എടുത്താൽ തുടരാവുന്നതാണെന്നും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നു.
വിദ്യാഭ്യാസ യോഗ്യതാ സർട്ടിക്കറ്റുകളും മാർക്ക് ലിസ്റ്റിറ്റുകളും ഇന്ത്യൻ എംബസിയുടെയും കോൺസുലേറ്റിന്റെയും ഔട്ട്സോഴ്സ് സെന്ററായ ഐവിഎസ് ഗ്ലോബൽ വഴി സമർപ്പിച്ച് അതാത് ബോർഡ്/ യൂണിവേഴ്സിറ്റിയിൽനിന്ന് ജനുവിനിറ്റി സർട്ടിഫിക്കറ്റ് നേടണം. മൊത്തം നടപടിക്രമങ്ങൾ പൂർത്തിയാക്കുമ്പോഴേക്കും ഒരു സർട്ടിഫിക്കറ്റിന് കുറഞ്ഞത് 600 ദിർഹമെങ്കിലും എല്ലാ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും സാക്ഷ്യപ്പെടുത്തിക്കഴിയുമ്പോഴേക്കും കുറഞ്ഞത് 3000 മുതൽ 6000 ദിർഹം വരെ ചെലവു വരുമെന്നാണ് കണക്ക്
Comments