കോഴിക്കോട്: നഗരത്തിൽ സ്ഥാപിക്കാനുദ്ദേശിക്കുന്ന മലിനജല സംസ്കരണ പ്ലാന്റുകൾക്കെതിരെയുള്ള അനാവശ്യ വിവാദങ്ങൾക്കു തടയിടാൻ യാഥാർത്ഥ്യങ്ങൾ ബോധ്യപ്പെടുത്തി കോഴിക്കോട് കോർപ്പറേഷൻ. മനിലജല സംസ്കരണ പ്ലാന്റ് നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലവാസികളെ കോർപ്പറേഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് എത്തിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിർമിച്ച മലിന ജല സംസ്കരണ പ്ലാന്റും അതിന്റെ പ്രവർത്തനവും അവർക്ക് നേരിട്ടു ബോധ്യപ്പെടുത്തി.
മെഡിക്കൽ കോളജിൽ നിന്നുള്ള മലിനജലംകൊണ്ട് ജനങ്ങൾ പൊറുതിമുട്ടിയപ്പോഴാണ് തിരുവനന്തപുരം കോർപ്പറേഷൻ ഇവിടെ മലിനജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചത്. പ്ലാന്റിന്റെ പത്തു മീറ്റർമാറി വീടുകളാണ്. നേരത്തെ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധവും കൊതുകു ശല്യവും രൂക്ഷമായിരുന്നു. പ്ലാന്റ് വന്നതോടെ ഇതിനെല്ലാം പരിഹാരമായെന്ന് പരിസരവാസികൾ കോഴിക്കോട്ടു നിന്നെത്തിയവർക്കു മുന്നിൽ സാക്ഷ്യപ്പെടുത്തി.
മേയറുടെയും കോർപ്പറേഷൻ സെക്രട്ടറിയുടെയും നേതൃത്വത്തിൽ കൗൺസിലർമാരും നാട്ടുകാരുമുൾപ്പെടുന്ന നാൽപ്പതംഗ സംഘമാണ് തിരുവനന്തപുരം സന്ദർശിച്ചത്. ദുർഗന്ധമോ പരിസര മലിനീകണമോ ഒന്നുമില്ലാതെ മലിനജലം ശുദ്ധീകരിച്ച് പ്രകൃതിയെ സംരക്ഷിക്കുന്നതാണ് പ്ലാന്റ് എന്ന് പൊതുജനത്തെ ബോധ്യപ്പെടുത്തുകയായിരുന്നു യാത്രയുടെ ലക്ഷ്യം. പ്ലാന്റിന്റെ പ്രവർത്തനവും ശുദ്ധീകരണത്തിന്റെ ഓരോ ഘട്ടവും വാട്ടർ അതോറിറ്റി എക്സിക്യുട്ടീവ് എഞ്ചിനീയർ അജീഷ് കുമാർ സംഘാംഗങ്ങൾക്ക് വിശദീകരിച്ചു. അവരുടെ ചോദ്യങ്ങൾക്ക് മറുപടിയും നൽകി.
അമൃത് പദ്ധതി പ്രകാരം തിരുവനന്തപുരം കോർപ്പറേഷനുവേണ്ടി കേരള വാട്ടർ അതോറിറ്റി നിർമിച്ച സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റ്ാണ് കാണിച്ചുകൊടുത്തത്. 14 കോടി രൂപ ചെലവഴിച്ചാണ് നിർമിച്ചത്. നിർമാണ കമ്പനിക്ക് പത്ത് വർഷത്തെ മെയിന്റനൻസ് ചുമതലയുമുണ്ട്. അഞ്ച് ദശലക്ഷം ലിറ്റർ വെള്ളം പ്രതിദിനം ശുദ്ധീകരിക്കാൻ ശേഷിയുള്ളതാണ് പ്ലാന്റ്. എംബിബിആർ ടെക്നോളജി പ്രകാരം പ്രവർത്തിക്കുന്ന പ്ലാന്റ് തീർത്തും പരിസ്ഥിതി സൗഹൃദമാണ്. ശുദ്ധീകരിച്ചെടുക്കുന്ന വെള്ളം മെഡിക്കൽ കോളജിലെ ചില്ലർ, ഫ്ള്ഷിംഗ് ആവശ്യങ്ങൾക്കും ഗാർഡനിംഗിനും ഉപയോഗിക്കുന്നു.
കോഴിക്കോട് കോതിയിൽ ആറ് ദശലക്ഷം ലിറ്റർ പ്രതിദിനം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാന്റും ആവിക്കൽ തോട് എഴു ദശലക്ഷം കപ്പാസിറ്റിയുള്ള പ്ലാന്റും നിർമിക്കാനാണ് അനുമതിയായിട്ടുള്ളത്. അമൃത് പദ്ധതയിൽ ഉൾപ്പെടുത്തി ഫണ്ടും വകയിരുത്തിയിട്ടുണ്ട്. പരിസ്ഥിതി സൗഹൃദമായ എംബിബിആർ എന്ന നൂതന ടെക്നോളജി ഉപയോഗിച്ചു തന്നെയാണ് കോഴിക്കോട്ടെ രണ്ടു പ്ലാന്റുകളും പണിയുക. എന്നാൽ അനാവശ്യ വിവാദമുണ്ടാക്കി പദ്ധതിയെ തടയാനുള്ള ശ്രമങ്ങൾ ചിലർ തുടങ്ങി. പ്രതിഷേധങ്ങളും ഉയർന്നു. ഈ സാഹചര്യത്തിലാണ് പ്ലാന്റ് എത്രത്തോളം പരിസ്ഥിതി സൗഹൃദവും ജനങ്ങൾക്ക് ഉപകാരപ്രദവുമാണ് എന്ന് കോതി, ആവിക്കൽ തോട് നിവാസികളെ ബോധ്യപ്പെടുത്താൻ കോർപ്പറേഷൻ ഭരണസമിതി തീരുമാനിച്ചത്.
സംസ്കരണ പ്ലാന്റുകൾ സ്ഥാപിച്ച് മലിനജലത്തിൽ നിന്നു പരിഹാരം കാണാനുള്ള ശ്രമങ്ങൾ വികസിത നഗരങ്ങളെല്ലാം ഉർജ്ജിതമാണ്. മലിനജലം കൊണ്ട് പൊറുതിമുട്ടുന്ന ആവിക്കൽ തോട്, കോതി ഉൾപ്പെടെയുള്ള നഗരത്തിലെ തീര പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഏറ്റവും ഉപകാരപ്രദമായ പദ്ധതിയാണ് കോർപ്പറേഷൻ ആവിഷ്ക്കരിച്ചതെന്ന് മേയർ ഡോ. ബീന ഫിലിപ്പ് പറഞ്ഞു. അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി മലിന ജലം ദുരിതം വിതയ്ക്കുന്ന നഗരത്തിലെ മറ്റ് സ്ഥലങ്ങളിലും പദ്ധതി നടപ്പാക്കാനാവും. എന്നാൽ തെറ്റായ പ്രചരണങ്ങൾ നടത്തി ചിലർ അനാവശ്യ വിവാദം സൃഷ്ടിക്കുന്നു. അനുവദിച്ച ആദ്യ പദ്ധതി തന്നെ നടപ്പാക്കാനായില്ലെങ്കിൽ അമൃത് പദ്ധതിയിൽ കോഴിക്കോട് കോർപ്പറേഷന് മേലിൽ ഇടം ലഭിക്കാതെ വരുമെന്നും മേയർ പറഞ്ഞു.
Comments