ലക്നൗ : ബുൾഡോസറിനെ ഭയന്ന് ബലാത്സംഗക്കേസ് പ്രതി കീഴടങ്ങി. റെയിൽവേ സ്റ്റേഷനിൽ വെച്ച് സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ഒളിവിൽ പോയ ശുഭം മൊഡൻവാൾ ആണ് യുപി പോലീസിനു മുന്നിൽ കീഴടങ്ങിയത് .
ശനിയാഴ്ച പുലർച്ചെ പ്രതാപ്ഗഡ് റെയിൽവേ സ്റ്റേഷൻ വളപ്പിലെ ശുചിമുറിയിൽ വെച്ചാണ് ശുഭം യുവതിയെ ബലാത്സംഗം ചെയ്തത് . ആന്റു പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിൽ താമസിക്കുന്ന സ്ത്രീ ഭർത്താവിനൊപ്പം അഹമ്മദാബാദിലേക്ക് പോകുന്നതിനായാണ് സ്റ്റേഷനിൽ എത്തിയത്. ബന്ധുവായ ഒരു യുവാവും കൂടെയുണ്ടായിരുന്നു.
രാത്രി പന്ത്രണ്ട് മണിയോടെ യുവതിയുടെ ഭർത്താവ് ഭക്ഷണം വാങ്ങാൻ പുറത്തേക്ക് പോയി. ഏറെ നേരം കഴിഞ്ഞിട്ടും തിരികെ വന്നില്ല. ഇതിനിടെ ശൗചാലയത്തിലേയ്ക്ക് പോയ യുവതിയ്ക്കൊപ്പം ശുഭവും അതിക്രമിച്ച് കയറി പീഡിപ്പിക്കുകയായിരുന്നു .
കേസിലെ പ്രതിയെ ഗദ്വാര നഗർ കോട്വാലി പോലീസ് തിരയുകയായിരുന്നു. റെയിൽവേ പോലീസും ഇയാൾക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഉന്നത സമ്മർദത്തെ തുടർന്ന് ഏത് വിധേനയും പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലായിരുന്നു പോലീസ്. എന്നാൽ ഒളിവിലായ പ്രതിയെ കുറിച്ച് ഒരു സൂചനയും ലഭിച്ചില്ല.
ഇതിനിടെ, ഞായറാഴ്ച രാത്രി പ്രതിയുടെ വീടിന് മുന്നിൽ പോലീസ് ബുൾഡോസറുമായെത്തി. 24 മണിക്കൂറിനുള്ളിൽ കീഴടങ്ങിയില്ലെങ്കിൽ വീട് പൊളിക്കുമെന്നും മുന്നറിയിപ്പ് നൽകി. ഇതോടെ ഭയന്ന പ്രതി ശുഭം മൊഡൻവാൾ കീഴടങ്ങുകയായിരുന്നു.
Comments