ന്യൂഡൽഹി: പുലിറ്റ്സർ ജേതാവും ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റുമായ ഡാനിഷ് സിദ്ദിഖിയുടെ കൊലപാതകം അന്വേഷിക്കാനും ഉത്തരവാദികളായ താലിബാൻ നേതാക്കളെ നിയമത്തിന് മുന്നിലെത്തിക്കാനും നടപടികളുമായി കുടുംബം. ഡാനിഷ് സിദ്ദിഖിയുടെ മാതാപിതാക്കളായ അക്തർ സിദ്ദിഖിയും ഷാഹിദ അക്തറുമാണ് നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് അറിയിച്ചിരിക്കുന്നത്.
ഇന്ത്യയിലെ റോയിട്ടേഴ്സിന്റെ ചീഫ് ഫോട്ടോഗ്രാഫർ ആയിരുന്ന സിദ്ദിഖി അഫ്ഗാനിസ്താനിലെ അക്രമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. കാണ്ഡഹാർ പ്രവിശ്യയിലെ സ്പിൻ ബോൾഡക് ജില്ലയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ കൊലപാതകം. താലിബാന്റെ ഉന്നത കമാൻഡർമാരും നേതാക്കളും ഉൾപ്പെടെ കൊലപാതകത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരികയാണ് കുടുംബത്തിന്റെ ലക്ഷ്യം.
ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശ്യംഗ്ല സിദ്ദിഖിയുടെ കൊലപാതകത്തെ അപലപിച്ചിരുന്നു. ന്യൂഡൽഹി സ്വദേശിയായിരുന്ന ഡാനിഷ് സിദ്ദിഖിക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.
ഡാനിഷ് സിദ്ദിഖിയുടെ മരണം വെറുമൊരു കൊലപാതകമല്ല, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണ്. ഇതൊരു യുദ്ധക്കുറ്റമാണ്. ഒറ്റപ്പെട്ട സംഭവമായി ഇതിനെ കണക്കാക്കാനാകില്ല. ലയ്ഹ എന്ന പേരിൽ പ്രസിദ്ധീകരിച്ച താലിബാന്റെ സൈനിക പെരുമാറ്റച്ചട്ടത്തിൽ ഇക്കാര്യം വ്യക്തമാക്കുന്നുണ്ട്. മാദ്ധ്യമപ്രവർത്തകർ ഉൾപ്പെടെയുള്ള സാധാരണക്കാരെ ആക്രമിക്കാമെന്നതാണ് താലിബാന്റെ നയം. അഫ്ഗാനിലെ 70,000 സാധാരണക്കാർ താലിബാന്റെ ആക്രമണങ്ങളാൽ കൊല്ലപ്പെട്ടതായി യുഎൻ അസിസ്റ്റൻസ് മിഷനും രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.
Comments