പട്ന: ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി 2.5 കോടി രൂപ വിലമതിയ്ക്കുന്ന ഭൂമി സംഭാവന നൽകി മുസ്ലീം കുടുംബം. ബിഹാറിലെ ചമ്പാരനിലെ വ്യവസായി ഇഷ്തിയാഖ് അഹമ്മദ് ഖാനാണ് കൈത്വാലിയയിൽ നിർമ്മിക്കുന്ന വിരാട് രാമായണ ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് ഭൂമി നൽകിയത്. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ് ഗ്രമാത്തിൽ പണിയുന്നത്. നമ്മൾ പിന്തുണച്ചില്ലെങ്കിൽ പിന്നെ ആര് പിന്തുണയ്ക്കുമെന്നാണ് ഇഷ്തയാഖ് ചോദിക്കുന്നത്.
‘ക്ഷേത്രത്തിന്റെ നിർമ്മാണത്തിന് എന്തെങ്കിലും സംഭാവന ചെയ്യണമെന്നത് ഞങ്ങളുടെ കടമയായി തോന്നുന്നു. ഇത് ഞങ്ങളുടെ കുടുംബത്തിന്റെ പാരമ്പര്യമാണ്. വിരാട് രാമായണ ക്ഷേത്രം ഉയരുന്ന ഗ്രാമത്തിലെ ഭൂരിഭാഗം ഭൂമിയും ഞങ്ങളുടേതാണ്. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ് ഇവിടെ ഉയരാൻ പോകുന്നത്. നമ്മൾ പിന്തുണച്ചില്ലെങ്കിൽ വേറെ ആര് പിന്തുണയ്ക്കും’ ഇഷ്തയാഖ് പറഞ്ഞു.
പാട്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന മഹാവീർ മന്ദിർ ട്രസ്റ്റ് അദ്ധ്യക്ഷൻ കിഷോർ കുനാലാണ് ഭൂമി ലഭിച്ചകാര്യം വ്യക്തമാക്കുന്നത്. ഭൂമി ദാനവുമായി ബന്ധപ്പെട്ട നടപടികൾ അടുത്തിടെയാണ് പൂർത്തിയായത്. രണ്ട് സമുദായങ്ങൾ തമ്മിലുള്ള സാഹോദര്യത്തിന്റെ മികച്ച മാതൃകയാണ് ഇഷ്തിയാഖ് അഹമ്മദ് ഖാനെന്നും കിഷോർ വ്യക്തമാക്കി. ഈ മേഖലയിലെ മുസ്ലീം സഹോദരങ്ങളുടെ പിന്തുണയില്ലാതെ ക്ഷേത്രനിർമ്മാണം യാഥാർത്ഥ്യമാകില്ലെന്നും കിഷോർ പറയുന്നു.
ലോകപ്രശസ്തമായ കംബോഡിയിലെ 215 അടി ഉയരമുള്ള അങ്കോർ വാട്ട് സമുച്ചയത്തെക്കാൾ ഉയരം കൂടിയ രീതിയിലാണ് വിരാട് രാമായണ മന്ദിർ നിർമ്മിക്കുന്നത്. 12-ാം നൂറ്റാണ്ടിൽ നിർമ്മിച്ചതാണ് അങ്കോർ വാട്ട് സമുച്ചയം. ക്ഷേത്രത്തിനുള്ളിൽ തന്നെ 18 ചെറിയ ക്ഷേത്രങ്ങളും ഒരുക്കുന്നുണ്ട്. ഏകദേശം 500 കോടിയോളം രൂപ ക്ഷേത്രത്തിന്റെ നിർമ്മാണത്തിനായി വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ക്ഷേത്ര നിർമ്മാണത്തിനായി ഇതുവരെ 125 ഏക്കർ ഭൂമി മഹാവീർ മന്ദിർ ട്രസ്റ്റ് ഏറ്റെടുത്തിട്ടുണ്ട്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠയും ഈ ക്ഷേത്രത്തിലുണ്ടാമെന്ന് ട്രസ്റ്റ് അറിയിച്ചു. പുതിയ പാർലമെന്റ് മന്ദിരത്തിന്റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരുന്ന വിദഗ്ധരിൽ നിന്നും കരകൗശല വിദഗ്ധരിൽ നിന്നും ക്ഷേത്ര നിർമ്മാണത്തിനായി ട്രസ്റ്റ് ഉപദേശം സ്വീകരിക്കും. കുങ്കുമ ബുദ്ധ സ്തൂപവും ക്ഷേത്രത്തിൽ സ്ഥാപിക്കും. ജനക്പൂരിൽ നിന്ന് അയോദ്ധ്യയിലേക്ക് മടങ്ങുമ്പോൾ ശ്രീരാമൻ രാത്രി താമസിച്ചുവെന്ന് കരുതുന്ന ദേവകി നദിയുടെ തീരത്താണ് ക്ഷേത്രം ഉയരുന്നത്.
Comments