ശ്രീനഗർ : വിവേക് രഞ്ജൻ അഗ്നിഹോത്രി സംവിധാനം ചെയ്ത ദി കശ്മീർ ഫയൽസ് നികുതി രഹിതമാക്കിയത് ജനങ്ങളുടെ മനസിൽ തങ്ങൾക്കെതിരെ വെറുപ്പ് ഉണ്ടാക്കാൻ വേണ്ടിയാണെന്ന ആരോപണവുമായി നാഷണൽ കോൺഫറൻസ് നേതാവ് ഫാറൂഖ് അബ്ദുള്ള. എല്ലാവരിലും വെറുപ്പും വിദ്വേഷവും കുത്തിവെക്കാനുള്ള ശ്രമങ്ങളാണ് ബിജെപി സർക്കാർ നടത്തുന്നത് എന്നും ഫാറൂഖ് അബ്ദുള്ള ആരോപിച്ചു.
പോലീസും സൈനികരും ഈ സിനിമ നിർബന്ധമായും കാണണമെന്നാണ് നേതാക്കൾ പറയുന്നത്. നിരവധി സംസ്ഥാനങ്ങളിൽ സിനിമ നികുതി രഹിതമാക്കുകയും ചെയ്തു. തങ്ങൾക്കെതിരെ ജനങ്ങളുടെ മനസ്സിൽ വെറുപ്പ് കുത്തിവെക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഹിറ്റ്‌ലറും ഗീബൽസും ചേർന്ന് ജർമനിയിൽ നടത്തിയ രീതിയിൽ ജനങ്ങളുെട മനസ്സിൽ വിഷം കുത്തിവെക്കാനാണ് ഇവർ ശ്രമിക്കുന്നത്. അന്ന് 6 മില്യൺ ജൂതന്മാർ സ്വന്തം ജീവൻ നൽകേണ്ടി വന്നു. ഇനി ഇന്ത്യയിൽ എന്താവും സ്ഥിതിയെന്ന് ആർക്കും അറിയില്ലെന്നും ഫാറൂറഖ് അബ്ദുള്ള പറഞ്ഞു.
1990 കളിൽ കശ്മീരിലെ ജനങ്ങൾക്ക് എന്താണ് സംഭവിച്ചത് എന്ന കാര്യത്തിൽ അന്വേഷണം നടത്തുകയാണ് വേണ്ടത്. കശ്മീരിലെ മുസ്ലീങ്ങളുടെയും സിഖുകാരുടെയും കാര്യത്തിൽ വിശദമായ അന്വേഷണം വേണം. അക്കാലത്ത് താഴ്വരയിലെ സ്ഥിതികൾ രൂക്ഷമായിരുന്നു എന്നും ഫാറുഖ് അബ്ദുള്ള കൂട്ടിച്ചേർത്തു.
Comments