ന്യൂഡൽഹി: കിഴക്കൻ ആഫ്രിക്കൻ ദ്വീപായ സീഷെൽസിൽ പിടിയിലായ 56 മത്സ്യത്തൊഴിലാളികളെ വിട്ടയച്ചു. സമുദ്രാതിർത്തി ലംഘിച്ചതിനാണ് സീഷെൽസ് നേവി ഇവരെ പിടികൂടിയത്. വിട്ടയച്ചവരിൽ രണ്ട് മലയാളികളും ഉൾപ്പെടുന്നുണ്ട്.
മത്സ്യബന്ധ ബോട്ടുകളിലെ തമിഴ്നാട്ടുകാരായ അഞ്ച് ക്യാപ്റ്റന്മാരെ സീഷെൽസ് കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 22ന് കൊച്ചിയിൽ നിന്നും അഞ്ച് ബോട്ടുകളിലായി പോയ സംഘത്തെയാണ് നേവി പിടികൂടിയത്. വിഴിഞ്ഞം സ്വദേശികളായ ജോണി, തോമസ് എന്നിവരാണ് മോചിതരായ മലയാളികൾ.
തമിഴ്നാട് സ്വദേശിയുടെ ഇൻഫന്റ് ജീസസ് എന്ന ബോട്ടിലായിരുന്നു ജോണിയും തോമസും. പിടിയിലായ സംഘത്തിൽ അഞ്ച് അസം സ്വദേശികളുമുണ്ട്. ബാക്കിയുള്ളവർ തമിഴ്നാട് സ്വദേശികളാണ്. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ഇവരുടെ ബോട്ട് സമുദ്രാതിർത്തി മുറിച്ചു കടക്കേണ്ടി വന്നതെന്നാണ് റിപ്പോർട്ട്.
12-ാം തീയതിയാണ് ഇവർ പിടിയിലായ വിവരം ബന്ധുക്കൾക്ക് ലഭിക്കുന്നത്. വിട്ടയച്ചവരെ വിമാനമാർഗ്ഗം ഇന്ത്യയിലെത്തിക്കും. ഇവരെ നാട്ടിലെത്തിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ച് വരികയാണെന്ന് മലയാളി ഫെഡറേഷൻ പ്രവർത്തകർ അറിയിച്ചു.
Comments