തിരുവനന്തപുരം: പ്രളയസമയത്ത് കാർ പ്രളയത്തിൽ ഒലിച്ചുപോയെന്നു പറഞ്ഞ് കാമറയ്ക്കു മുന്നിൽ വാവിട്ടുകരഞ്ഞ സജിചെറിയാൻ ജീവതകാലം മുഴുവൻ അധ്വാനിച്ച വീടും കിടപ്പാടവും നഷ്ടപ്പെട്ടവർ നടത്തുന്ന സമരത്തിന് തീവ്രവാദ പട്ടം ചാർത്തിക്കൊടുക്കുന്നത് വിരോധാഭാസമെന്ന് കെ.സുധാകരൻ.
മുതലാളിക്ക് കമ്മിഷൻ എത്തിച്ചുകൊടുക്കാൻ ചക്രശ്വാസം വലിക്കുന്ന താങ്കളെപ്പോലുള്ള അടിമകൾക്ക് ഒരുനാളും നേരം വെളുക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
കെ.റെയിൽ സമരത്തിൽ തീവ്രവാദ ഇടപെടലുണ്ടെന്ന മന്ത്രി സജി ചെറിയാന്റെ പരാമർശത്തിനെതിരെയായിരുന്നു കെ.സുധാകരന്റെ ഫേസ്ബുക്കിലൂടെയുള്ള പ്രതികരണം.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ചെങ്ങന്നൂരിലെ പ്രളയ സമയത്ത് തന്റെ കാർ പ്രളയ ജലത്തിൽ ഒലിച്ചുപോയി എന്നും പറഞ്ഞു ടിവി ക്യാമറകൾക്ക് മുന്നിൽ വാവിട്ടുകരഞ്ഞയാളാണ് സജി ചെറിയാൻ എന്ന എം എൽ എ.
തന്റെ കാർ നഷ്ടപ്പെട്ടപ്പോൾ ഇത്രമാത്രം ഹൃദയവേദനയുണ്ടായ മനുഷ്യനാണ് ഒരു ജീവിതകാലം മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ കിടപ്പാടം നഷ്ടപ്പെടുന്നവരുടെ വിഷമങ്ങൾക്കും പ്രതിഷേധങ്ങൾക്കും തീവ്രവാദി പട്ടം ചാർത്തി കൊടുക്കുന്നത്. എന്തൊരാഭാസമാണിത്!
സജി ചെറിയാനേ,
താങ്കളുടെ വിഷം തുളുമ്പുന്ന വാക്കുകൾക്ക് മറുപടി പറയേണ്ടത് എങ്ങനെയെന്ന് ഞങ്ങൾക്കറിയില്ല. മുതലാളിക്ക് കമ്മീഷൻ എത്തിച്ചു കൊടുക്കാനായി ചക്രശ്വാസം വലിക്കുന്ന താങ്കളേപ്പോലെയുള്ള അടിമകൾക്ക് ഒരുനാളും നേരം വെളുക്കില്ല.
കിടപ്പാടം പിടിച്ചുപറിക്കാൻ നോക്കിയാൽ ഏതൊരാളും പ്രതിഷേധിക്കും. അവരെ തീവ്രവാദികളാക്കാൻ ശ്രമിച്ചാൽ പ്രതിഷേധം കനക്കും. അത് നേരിടാനുള്ള കരുത്തൊന്നും നിങ്ങളുടെ പാർട്ടിക്കോ ഭരിക്കുന്ന സർക്കാറിനോ ഇല്ല. കേരളത്തിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ കോൺഗ്രസിനറിയാം.
ജനങ്ങളെ ദ്രോഹിക്കാൻ നിങ്ങൾ കൊണ്ടുവരുന്ന പുതിയ നിയമങ്ങൾ ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് ആരെയാണ് ഭയപ്പെടുത്തുന്നത്? ജനപക്ഷത്ത് നിലയുറപ്പിച്ചിരിക്കുന്നത് കോൺഗ്രസ്സാണ്. കരിനിയമങ്ങൾ ലംഘിച്ചാൽ കടലിൽ മുക്കിക്കൊല്ലുമെന്ന് ഭയപ്പെടുത്തിയവരുടെ കൺമുൻപിൽ തന്നെ ഉപ്പു കുറുക്കി നിയമലംഘനം നടത്തിയ പാരമ്പര്യം സിരകളിലേന്തുന്ന പ്രസ്ഥാനമാണിതെന്ന് മറക്കണ്ടെന്നും അദ്ദേഹം പറഞ്ഞു.
കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് സർക്കാരും കെ റെയിൽ എംഡിയും പരസ്പരവിരുദ്ധമായ കാര്യങ്ങളാണ് പറയുന്നത്. കെ റെയിൽ കടന്നു പോകുന്ന ഇരുവശങ്ങളിലും ബഫർ സോണില്ലെന്ന് മന്ത്രി സജി ചെറിയാൻ പറയുമ്പോൾ അതിനെ പൂർണ്ണമായും തള്ളിക്കളയുകയാണ് കെ റെയിൽ എംഡി അജിത്ത് കുമാർ. പദ്ധതിക്കായി ഏറ്റെടുക്കുന്ന ഭൂമിയുടെ അതിരിൽ നിന്നും അഞ്ച് മീറ്റർ വരെ ഒരു നിർമാണ പ്രവർത്തനവും പാടില്ലെന്നും തുടർന്നുള്ള 10 മീറ്റർ വരെയുള്ള നിർമാണത്തിന് അനുമതിവേണം എന്നാണ് കെ റെയിൽ എം ഡി പറയുന്നത്. തുടക്കം മുതൽ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് പച്ചക്കള്ളം പ്രചരിപ്പിച്ച് പദ്ധതി ഏത് വിധേനയും നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി കാർക്കശ്യം വെടിയണം. ജനങ്ങളുടെ ആശങ്കപരിഹരിക്കാതെ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി കാർക്കശ്യം പിടിക്കുന്നതെന്തിനെന്നും അദ്ദേഹം ചോദിച്ചു.
Comments