കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപിന് ക്രൈംബ്രാഞ്ച് നോട്ടീസ്. മറ്റന്നാൾ ഹാജരാകണമെന്നാണ് അന്വേഷണസംഘം അറിയിച്ചത്. എന്നാൽ, വ്യക്തിപരമായ കാരണങ്ങളാൽ അന്ന് ഹാജരാകാനാകില്ലെന്ന് ദിലീപ് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാൻ മറ്റൊരുദിവസം അനുവദിക്കണമെന്ന് ദിലീപ് അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടു. അടുത്ത തിങ്കളാഴ്ച ഹാജരാകാമെന്നാണ് ദിലീപ് അറിയിച്ചത്.
തുടരന്വേഷണവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ നിർണ്ണായകമായ പല വിവരങ്ങളും ക്രൈംബ്രാഞ്ച് ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന് പിന്നാലെയാണ് ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്. നിലവിൽ കേസന്വേഷണം അന്തിമഘട്ടത്തിലാണ്. ഏപ്രിൽ 15 വരെയാണ് തുടരന്വേഷണത്തിന് ഹൈക്കോടതി അനുവദിച്ച സമയം. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേസിൽ തുടരന്വേഷണം ആരംഭിച്ചത്.
കേസിൽ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കോടതിയിൽ അപേക്ഷ നൽകി സംവിധായകൻ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിനെ മുൻനിർത്തിയാണ് കേസിൽ തുടരന്വേഷണം. നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ദിലീപിന്റെ കൈവശമുണ്ടെന്ന് ബാലചന്ദ്രകുമാർ നേരത്തെ ഉന്നയിച്ചിരുന്നു. ദൃശ്യങ്ങൾ കാണാൻ തന്നെ ദിലീപ് ക്ഷണിച്ചെന്നുമാണ് ബാലചന്ദ്രകുമാർ പറഞ്ഞത്.
Comments