കൊൽക്കത്ത: പശ്ചിമബംഗാളിൽ സംഘർഷത്തെ തുടർന്ന് പത്ത് പേർ മരിച്ച സംഭവത്തിൽ പതിനൊന്ന് പേർ അറസ്റ്റിൽ. ബിർഭൂമിൽ തൃണമൂൽ ഗുണ്ടകൾ തമ്മിലുണ്ടായ സംഘർഷത്തിലാണ് പ്രതികൾ അറസ്റ്റിലായത്. തൃമൂണൽ ഗുണ്ടകൾ അർദ്ധരാത്രി വീടുകൾക്ക് തീയിടുകയായിരുന്നു. സംഭവത്തിൽ രണ്ട് കുട്ടികളുൾപ്പെടെ പത്ത് പേർ പേര് വെന്തുമരിച്ചു. ആക്രമണത്തിൽ 12 ഓളം വീടുകൾ കത്തി നശിച്ചു. ഒരു വീട്ടിൽ നിന്നും ഏഴ് മൃതദേഹങ്ങളാണ് കണ്ടെടുത്തത്. ബാക്കിയുളളവർ ആശുപത്രിയിൽ വെച്ചാണ് മരിച്ചതെന്നാണ് പോലീസ് നൽകുന്ന വിവരം.
‘സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണ്. ഇന്നലെ രാത്രി മുതൽ ഗ്രാമത്തിൽ പോലീസ് സേനയെ വിന്യസിച്ചിട്ടുണ്ട്. വീടുകൾക്ക് എങ്ങനെയാണ് തീപിടിച്ചതെന്നും സംഭവത്തിന് തൃണമൂൽ പഞ്ചായത്ത് നേതാവിന്റെ മരണവുമായി ബന്ധമുണ്ടോയെന്നും അന്വേഷിച്ചു വരികയാണ്’ ബംഗാൾ പോലീസ് ഡിജിപി മനോജ് മാളവ്യ അറിയിച്ചു.
കഴിഞ്ഞ ദിവസം പ്രദേശത്ത് തൃണമൂൽ കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ തന്നെ ഉൾപ്പെട്ടവർ കൊലപ്പെടുത്തിയിരുന്നു. പഞ്ചായത്ത് അംഗത്തെ പെട്രോൾ ബോംബ് എറിഞ്ഞാണ് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെയാണ് അർദ്ധരാത്രി വീടുകൾക്ക് തീവെച്ചത്.
അതേസമയം, സംസ്ഥാനത്തെ ക്രമസമാധാന നില വഷളായത് നിയന്ത്രിക്കുന്നതിൽ മമതാ ബാനർജി പരാജയപ്പെട്ടെന്നും, മമത രാജിവെയ്ക്കണമെന്നും ബിജെപി നേതാക്കൾ ആവശ്യപ്പെട്ടു. സംഘർഷത്തിൽ സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്താൻ കേന്ദ്ര ആഭ്യന്തമന്ത്രി അമിത് ഷാ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പശ്ചിമ ബംഗാളിലെ ബിജെപി എംപിമാർ അദ്ദേഹത്തിന് കത്തയച്ചു.
Comments