കീവ്: യുദ്ധം ഇരുപത്തിയെട്ട് ദിവസം പിന്നിടുമ്പോൾ റഷ്യയ്ക്കെതിരെ ഗുരുതര ആരോപണവുമായി യുഎസ് എംബസി രംഗത്ത്. യുക്രെയ്നിൽ നിന്ന് 2,389 കുട്ടികളെ റഷ്യൻ സൈന്യം തട്ടിക്കൊണ്ട് പോയെന്ന് യുഎസ് എംബസി ആരോപിച്ചു.നിലവിൽ റഷ്യൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളായ ലുഹാൻസക്, ഡൊനെറ്റസ്ക് എന്നിവടങ്ങളിൽ നിന്ന് യുക്രെയ്ൻ കുട്ടികളെ നിയമവിരുദ്ധമായി റഷ്യയിലേക്ക് കടത്തിക്കൊണ്ടു പോയതായി യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് യുഎസ് എംബസി ട്വിറ്ററിൽ കുറിച്ചു.
ഇത് സഹായമല്ല. തട്ടിക്കൊണ്ടുപോകലാണെന്ന് യുഎസ് എംബസ്സി ട്വിറ്റിൽ ചൂണ്ടിക്കാട്ടി. റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡോൺബാസിന്റെ കിഴക്കൻ പ്രദേശങ്ങളിലേക്ക് റഷ്യൻ സൈന്യം സാധാരണക്കാരെ മാറ്റുന്നുവെന്ന റിപ്പോർട്ടുകൾക്കിടയിൽ റഷ്യ തുറമുഖ നഗരമായ മരിയുപോളിൽ നിന്ന് കുട്ടികളെ നിയമവിരുദ്ധമായി കടത്തുന്നതായി യുക്രെയ്ൻ ആരോപിച്ചിരുന്നു.
റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി. വിഷയവുമായി ബന്ധപ്പെട്ട് യുക്രെയ്ൻ
പ്രോസിക്യൂട്ടർ ജനറൽ ഐറിന വെനെഡിക്ടോവ ഉൾപ്പടെ നിരവധി പേരാണ് റഷ്യയ്ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.റഷ്യൻ സൈന്യം ലിവോബെറെഷ്നി ജില്ലയിൽ നിന്നും സ്പോർട്സ് ക്ലബ് കെട്ടിടത്തിൽ നിന്നും ആളുകളെ അനധികൃതമായി കൊണ്ടുപോയെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.
According to the Ukrainian Foreign Ministry, Russian forces have illegally removed 2,389 Ukrainian children from Donetsk and Luhanks oblasts to Russia. This is not assistance. It is kidnapping.
— U.S. Embassy Kyiv (@USEmbassyKyiv) March 22, 2022
മരിയുപോളിൽ നിന്നും വരുന്ന സാധാരണക്കാരുടെ നാടുകടത്തൽ വാർത്തകൾ ശല്യപ്പെടുത്തുന്നതും വാർത്ത ശരിയാണെങ്കിൽ മനസ്സാക്ഷിക്ക് വിരുദ്ധവുമാണെന്നായിരുന്നു ആരോപണം പുറത്ത് വന്നതിന് പിന്നാലെ യുഎന്നിലെ അമേരിക്കയുടെ അംബാസഡർ ലിൻഡ തോമസിന്റെ പ്രതികരണം.
ഞാൻ അത് കേട്ടിട്ടേയുള്ളൂ. എനിക്ക് അത് സ്ഥിരീകരിക്കാൻ കഴിയില്ല. എന്നാൽ ഇത് അസ്വസ്ഥതയുണ്ടാക്കുന്നതാണെന്ന് എനിക്ക് പറയാൻ കഴിയും. യുക്രെയ്ൻ പൗരന്മാരെ റഷ്യയിലേക്ക് നിർബന്ധിച്ച് കൊണ്ടുപോകുന്നതും അവരെ തടങ്കൽപ്പാളയങ്ങളിലും തടവുകാരുടെ ക്യാമ്പുകളിലും പാർപ്പിക്കുകയും ചെയ്യുന്നത് റഷ്യയുടെ മനസ്സാക്ഷിക്ക് നിരക്കാത്തതാണ്. റഷ്യ യുക്രെയ്ൻ പൗരന്മാരെ അവരുടെ ഇഷ്ടത്തിന് വിരുദ്ധമായി റഷ്യയിലേക്ക് മാറ്റരുതെന്ന് ലിൻഡ ആവശ്യപ്പെട്ടിരുന്നു.
Comments