തൃശൂർ: പാലപ്പിള്ളി റബ്ബർ തോട്ടത്തിൽ തമ്പടിച്ച് കാട്ടാനകൂട്ടം. 15 ഓളം ആനകളെയാണ് ഇന്ന് രാവിലെ ജനവാസമേഖലയോട് ചേർന്ന തോട്ടത്തിൽ കണ്ടത്. മുന്നറിയിപ്പിനെ തുടർന്ന് തോട്ടം തൊഴിലാളികളും മേഖലയിൽ ജോലിക്കിറങ്ങിയിട്ടില്ല.
രാവിലെ ആനക്കൂട്ടം റബ്ബർ തോട്ടത്തിൽ തമ്പടിച്ചിരിക്കുന്ന ദൃശ്യങ്ങൾ പ്രദേശവാസികളാണ് പകർത്തി പുറത്തുവിട്ടത്. കാട്ടാനക്കൂട്ടത്തെ ജനവാസമേഖലയിൽ നിന്ന് മാറ്റുന്നത് സംബന്ധിച്ച് ചർച്ച ചെയ്യാൻ ചൊവ്വാഴ്ച വൈകീട്ട് ജനപ്രതിനിധികളും നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നിരുന്നു. വയനാട് ആർആർടി സംഘത്തെ എത്തിച്ച് കാട്ടാനക്കൂട്ടത്തെ ചിമ്മിനി വനത്തിലേക്ക് കയറ്റി വിടാനാണ് തീരുമാനം.
തിങ്കളാഴ്ച പുലർച്ചെയാണ് കുട്ടിയാനകൾ അടക്കം നിരവധി ആനകൾ തൃശൂർ പാലപ്പിള്ളിയിൽ ഇറങ്ങിയത്. വഴിയോരത്തെ കടകൾ പലതും കാട്ടാനകൾ തകർത്തു. പിന്നാലെ റബ്ബർ തോട്ടത്തിൽ കയറി തമ്പടിക്കുകയായിരുന്നു. നാൽപതോളം ആനകൾ ആദ്യമെത്തിയിരുന്നു. പടക്കം പൊട്ടിക്കൽ ഉൾപ്പെടെയുള്ള തുരത്തൽ നടപടികൾ പ്രയോഗിച്ചെങ്കിലും വലിയ രീതിയിൽ ഫലമുണ്ടായില്ല. ആനക്കൂട്ടത്തെ തുരത്തുന്നത് ശ്രമകരമായ നടപടിയാണെന്നാണ് വനംവകുപ്പിന്റെ പ്രതികരണം.
Comments