കീവ്: അതിശക്തമായ ആക്രമണം റഷ്യ തുടരുന്നതിനിടെ മകരീവ് നഗരം തിരികെ പിടിച്ചെന്ന അവകാശവാദവുമായി യുക്രെയ്ൻ. കീവിന്റെ സമീപ നഗരമായ മകരീവ് റഷ്യയ്ക്കും യുക്രെയ്നും ഒരു പോലെ തന്ത്രപ്രധാനമായ സ്ഥലമാണ്.കീവിൽ നിന്ന് 60കിലോമീറ്റർ ദൂരത്തിൽ മാത്രമാണ് മകരീവ് നഗരം.
റഷ്യ ഇതിനിടെ ആക്രമണം ശക്തമാക്കിയെന്നും ജനവാസമേഖലകൾ തകർക്കുന്നത് തുടരുകയാണെന്നും യുക്രെയ്ൻ ആരോപിച്ചു. ഖാർകീവിലും മരിയോപോളിലുമായി പത്ത് ആശുപത്രികൾ തകർത്തെന്നും പരിക്കേറ്റ 24 പേരിൽ 5 പേർ കൊല്ലപ്പെട്ടെന്നുമാണ് ഏറ്റവും പുതിയ വിവരം. മരിയോപോൾ തുറമുഖ നഗരത്തിന് പുറമേ കരിങ്കടലിൽ യുക്രെയ്ന്റെ സ്വാധീനം ഇല്ലാതാക്കാൻ ഒഡേസയിലേയ്ക്കും റഷ്യ ആക്രമണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഇതിനിടെ 35 ലക്ഷത്തോളം പേരാണ് യുക്രെയ്നിൽ നിന്ന് പലായനം ചെയ്യേണ്ടിവന്നത്.
ശക്തമായി റഷ്യൻ ആക്രമണത്തെ നേരിടുകയാണെന്ന് പറയുന്ന യുക്രെയൻ 15000 റഷ്യൻ സൈനികരെ ഇതിനകം വധിച്ചെന്നാണ് കണക്കുനിരത്തുന്നത്. ഇതിനിടെ റഷ്യൻ അനുകൂല വെബ് സൈറ്റിന്റെ കണക്കുപ്രകാരം 9861 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നും 16153 പേർക്ക് പരിക്കേറ്റെന്ന കണക്കുകളും പുറത്തുവരുന്നുണ്ട്.
Comments