കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിലെ മാടായിയിൽ സിഐടിയു കടപൂട്ടിച്ച സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. പോലീസ് സംരക്ഷണത്തിൽ കടതുറക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് കടയുടമ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഇടപെടൽ. സിഐടിയു കഴിഞ്ഞ 55 ദിവസമായി കടയ്ക്ക് മുന്നിൽ കൊടി കുത്തി സമരം നടത്തി വരികയാണ്.
സിഐടിയുക്കാർ സമരം ചെയ്തു പൂട്ടിച്ച മാടായി ശ്രീ പോർക്കലി സ്റ്റീൽസ് ആണ് കോടതിയെ സമീപിച്ചത്. തൊഴിൽ നിഷേധിച്ചുവെന്ന് ആരോപിച്ചാണ് സ്റ്റീൽ കമ്പനിയ്ക്ക് മുന്നിൽ സിഐടിയു യൂണിയൻ പ്രതിഷേധിച്ചത്. കട പ്രവർത്തനം ആരംഭിച്ച് 53-ാം ദിവസമാണ് സിഐടിയു സമരത്തെ തുടർന്ന് അടച്ചുപൂട്ടിയത്. ഇതോടെ സമരവും അവസാനിപ്പിച്ചു. പിന്നീട് കട തുറന്നപ്പോൾ സമരം വീണ്ടും പുനരാരംഭിക്കുകയായിരുന്നു.
വരും ദിവസങ്ങളിൽ കടയിലെ തൊഴിലാളികളെ ഉപയോഗിച്ച് കൂടുതൽ സാധനങ്ങൾ ഇറക്കാനാണ് തീരുമാനമെന്ന് ഉടമ കെ വി മോഹൻലാൽ അറിയിച്ചു. എന്നാൽ കോടതി വിധി മാനിക്കുന്നതായും തൊഴിൽ നിഷേധത്തിനെതിരായ സമരം തുടരുമെന്നുമാണ് സിഐടിയുവിന്റെ നിലപാട്.
Comments