കീവ്: ചെർണോബിൽ ആണവനിലയത്തിൽ ഇപ്പോഴും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ലബോറട്ടറി തകർത്ത് റഷ്യൻ സൈന്യം. യുക്രെയ്ൻ സ്റ്റേറ്റ് ഏജൻസിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സജീവമായ റോഡിയോ ന്യൂക്ലൈഡുകളും മറ്റ് രാസവസ്തുക്കളുമാണ് ലാബിൽ ഉള്ളതെന്നും ഏജൻസി അറിയിച്ചു. റേഡിയേഷൻ പുറത്ത് വിടാൻ കഴിവുള്ള ഹൈലീ ആക്ടീവ് സാമ്പിളുകളാണ് ശത്രുവിന്റെ കൈയിൽ എത്തിയിരിക്കുന്നതെന്നും യുക്രെയ്ൻ സ്റ്റേറ്റ് ഏജൻസി വ്യക്തമാക്കി.
റഷ്യൻ അധിനിവേശം ആരംഭിച്ചതിന് പിന്നാലെ തന്നെ സൈന്യം ചെർണോബിൽ ആണവ നിലയം പിടിച്ചടക്കിയിരുന്നു. ഇവിടെ നിന്നുള്ള റേഡിയേഷൻ അളക്കുന്ന സംവിധാനങ്ങൾ പൂർണമായും നിലച്ചതായി യുക്രെയ്ന്റെ ന്യൂക്ലിയർ റെഗുലേറ്ററി ഏജൻസി തിങ്കളാഴ്ച അറിയിച്ചിരുന്നു. ഇപ്പോൾ റേഡിയോ ആക്ടീവ് മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിന് നിർമ്മിച്ച ചെർണോബിലിലെ പുതിയ ലാബാണ് റഷ്യ തകർത്തതെന്നും അധികൃതർ വ്യക്തമാക്കി.
യുറോപ്യൻ കമ്മീഷന്റെ പിന്തുണയോടെ 2015ൽ ആറ് ദശലക്ഷം യൂറോ ചെലവഴിച്ചാണ് ലബോറട്ടറി വീണ്ടും പ്രവർത്തന സജ്ജമാക്കിയത്. 1986ൽ ലോകം കണ്ട ഏറ്റവും വലിയ ആണവ ദുരന്തത്തിന് ശേഷമാണ് ലാബ് പുനർനിർമ്മിച്ചതെന്നും സ്റ്റേറ്റ് ഏജൻസി കൂട്ടിച്ചേർത്തു.
Comments