സോൾ:ചൈനയ്‌ക്ക് പിന്നാലെ ദക്ഷിണകൊറിയയിലും കൊറോണ പിടിമുറുക്കുന്നുവെന്ന് റിപ്പോർട്ട്. രാജ്യം കൊറോണയുടെ നാലാം തരംഗ ഭീഷണിയിലാണെന്നാണ് കണക്കുകൾ ചൂണ്ടിക്കാട്ടുന്നത്. കൊറിയ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഏജൻസിയുടെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇന്ന് 4,90881 കേസുകൾ റിപ്പോർട്ട് ചെയ്തു.മാർച്ച് 16 ന് 621,205 ആയി ഉയർന്നതിന് ശേഷം രണ്ടാമത്തെ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിതെന്നും അധികൃതർ പറഞ്ഞു.
കൊറോണ മരണസംഖ്യ ആറാഴ്ചയ്‌ക്കുള്ളിൽ ഇരട്ടിയായി മാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഫലമായി ശവസംസ്‌കാര ക്രമീകരണങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചു.ഇതിന് പിന്നാലെ കൊറിയൻ സർക്കാർ രാജ്യത്തുടനീളമുള്ള 60 ശ്മശാനങ്ങളോട് അഞ്ച് മൃതദേഹങ്ങളിൽ നിന്ന് ഏഴ് മൃതദേഹങ്ങൾ വരെ ദഹിപ്പിക്കാൻ എല്ലാ ദിവസവും കൂടുതൽ സമയം പ്രവർത്തിക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നാണ് വിവരം.
കേസുകൾ വർദ്ധിക്കുന്നതിനാൽ ആശുപത്രി കിടക്കകളുടെ ക്ഷാമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ടാഴ്ചയ്‌ക്കിടെ ഗുരുതരാവസ്ഥയിലുള്ള രോഗികളുടെ എണ്ണം 1,000 ന് മുകളിലാണ്, എന്നാൽ ഏപ്രിൽ ആദ്യം ഇത് 2,000 ആയി ഉയരുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഒരിടവേളയ്‌ക്ക് ശേഷം ചൈനയിൽ കൊറോണ പിടിമുറുക്കുകയാണെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. പ്രധാനപ്പെട്ട നഗരങ്ങളിൽ ഇതിനോടകം തന്നെ ലോക്ഡൗൺ നിയന്ത്രണത്തിലാക്കിയിരുന്നു.ഇന്ന് മാത്രം ചൈനയിൽ 3290 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ 11 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
ചൈനയിലും ദക്ഷിണ കൊറിയയിലും കൊറോണ കേസുകൾ ക്രമാതീതമായി വർദ്ധിക്കുന്നതിന് പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത് ഒമിക്രോൺ വ്യാപനമാണ്. കൊറോണയെ നേരിടാനുള്ള ചൈനയുടെ സീറോ കൊറോണ തന്ത്രത്തിന് കടുത്ത വെല്ലുവിളിയായിരിക്കുകയാണ് ഒമിക്രോൺ വകഭേദം എന്നാണ് വിവരം.
Comments