തിരുവനന്തപുരം: സംസ്ഥാന സർക്കാർ നേരിട്ട് ഉത്പാദിപ്പിച്ച് വിതരണം ചെയ്യുന്ന മദ്യമാണ് ജവാൻ. ഇപ്പോഴിതാ സംസ്ഥാന സർക്കാർ ബ്രാണ്ടി കൂടി നിർമ്മിച്ച് വിതരണം ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ്. കേരളത്തിന്റെ സ്വന്തം ബ്രാൻഡായ ജവാൻ ഡീലക്സ് .ത്രിപ്പിൾ എക്സ് റം സംസ്ഥാനത്തെ ജനപ്രിയ മദ്യങ്ങളിൽ ഒന്നാണ്. സർക്കാർ വരുമാനത്തിൽ പ്രധാന പങ്കുവഹിക്കുന്ന ഒന്നുകൂടിയാണ് മദ്യവിൽപ്പന. ഈ സാഹചര്യത്തിലാണ് വരുമാനം കൂട്ടാനായി സ്വന്തമായി ബ്രാണ്ടി ഉത്പാദിപ്പിക്കാൻ കൂടി സർക്കാർ ഒരുങ്ങുന്നതും.
മലബാർ ബ്രാണ്ടി എന്ന് പേരാണ് ഈ മദ്യത്തിന് പരിഗണിക്കുന്നതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പഴയ ചിറ്റൂർ സഹകരണ ഷുഗർ മില്ലായിരുന്ന പാലക്കാട്ടെ പൂട്ടിക്കിടക്കുന്ന മലബാർ ഡിസ്റ്റലറീസിലാവും മദ്യം ഉത്പാദിപ്പിക്കുന്ന പ്ലാന്റ് സജ്ജീകരിക്കുക. സർക്കാർ സ്ഥാപനമായ കിറ്റ്കോയുടെ പ്രൊജക്ട് റിപ്പോർട്ട് സർക്കാർ അംഗീകരിച്ചാൽ പ്ലാന്റ് നിർമ്മാണം തുടങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം. 20 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. തുടക്കത്തിൽ ലക്ഷ്യമിടുന്നത് പ്രതിദിനം 15,000 കെയ്സ് ബ്രാണ്ടിയാണ്.
കരിമ്പിന്റെ ലഭ്യത കുറഞ്ഞപ്പോൾ പഞ്ചാസാര ഉത്പാദനം നിലച്ചപ്പോഴാണ് ചിറ്റൂർ സഹകരണ ഷുഗർ മില്ല് സർക്കാർ ഏറ്റെടുത്തത്. അതേസമയം ജവാൻ പ്രതിദിനം 7000 കെയ്സിൽ നിന്നും 10,000 ആക്കി ഉയർത്താനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒരു കെയ്സിൽ ഒൻപത് ലിറ്ററാണ് ഉണ്ടാവുക. തിരുവല്ല വളഞ്ഞവട്ടത്തിലുള്ള സർക്കാർ സ്ഥാപനമായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽ ലിമിറ്റഡിൽ ജവാൻ നിർമ്മാണം രണ്ട് ലൈനുകളിൽ കൂടി തുടങ്ങാനും ഉത്തരവായിട്ടുണ്ട്.
Comments