ഗുവാഹട്ടി: മേഘാലയയിൽ അതിർത്തി രക്ഷാ സേനയുടെ ആയുധവേട്ട. തെക്ക്പടിഞ്ഞാറൻ മേഖലയിൽ നടന്ന തിരച്ചിലിൽ ഖാസി ഹിൽ ജില്ലയിലാണ് തോക്കുകളും തിരകളും കണ്ടെത്തിയത്. ബിഎസ്എഫ് 193-ാം ബറ്റാലിയനാണ് രഹസ്യ വിവരങ്ങളുടെ അടിസ്ഥാന ത്തിൽ തിരച്ചിൽ നടത്തിയത്. 5.56എംഎം, 7.62എംഎം, 9 എംഎം തിരകളും തോക്കുകളുമാണ് കണ്ടെത്തിയത്.
മേഘാലയയിലെ വനമേഖല കേന്ദ്രീകരിച്ച് ഭീകരസംഘടനകളുടെ ഒളിസങ്കേതങ്ങൾ വർദ്ധിക്കുന്നതായ റിപ്പോർട്ടാണ് തിരച്ചിൽ വേഗത്തിലാക്കിയത്. ബംഗ്ലാദേശ് അതിർത്തികളിൽ നിന്നും നുഴഞ്ഞുകയറുന്ന ഭീകരർ ആയുധങ്ങൾക്കൊപ്പം വൻതോതിൽ മയക്കുമരുന്നും കൊണ്ടുവരുന്നതായാണ് സൂചന. ഇന്ത്യാ-ബംഗ്ലാദേശ് അതിർത്തിയിലെ ഗുമാഘാട്ട് മേഖലയിൽ നിന്നാണ് ആയുധങ്ങൾ കണ്ടെത്തിയത്. ചുണ്ണാമ്പ് കല്ല് ഗുഹകളിലായി ആയുധങ്ങൾ സൂക്ഷിച്ചിരിക്കുകയായിരുന്നു.
അതിർത്തി കടന്ന് 900 മീറ്റർ അകത്തേയ്‌ക്ക് ഭീകരർ പ്രവേശിച്ചതായാണ് കണ്ടെത്തൽ. നുഴഞ്ഞുകയറ്റക്കാർക്കായി ശക്തമായ തിരച്ചിൽ ആരംഭിച്ചെന്നും ബിഎസ്എഫ് ഉദ്യോഗസ്ഥർ അറിയിച്ചു.
Comments