ആലപ്പുഴ : സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് പരാതി. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് മന്ത്രിയ്ക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ ദിവസം തനിക്ക് അഞ്ച് കോടി രൂപയുടെ സ്വത്തുക്കൾ ഉള്ളതായി മന്ത്രി മാദ്ധ്യമങ്ങൾക്ക് മുൻപിൽ വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് യൂത്ത് കോൺഗ്രസ് പരാതി നൽകിയത്.
നിയമസഭാ തിരഞ്ഞെടുപ്പ് വേളയിൽ 32 ലക്ഷം രൂപയുടെ സ്വത്തുക്കൾ ഉണ്ടെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ മുൻപാകെ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറഞ്ഞിരിക്കുന്നത്. എന്നാൽ അഞ്ച് കോടിയുണ്ടെന്ന് മന്ത്രി പറയുന്നു. ഇത് അനധികൃതമായി സമ്പാദിച്ചതാണെന്നാണ് യൂത്ത് കോൺഗ്രസിന്റെ പരാതിയിൽ പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്നും പ്രവർത്തകർ ആവശ്യപ്പെടുന്നു.
വിജിലൻസ്, തെരഞ്ഞെടുപ്പ് കമ്മീഷൻ, ലോകായുക്ത എന്നിവർക്കാണ് പരാതി നൽകിയിരിക്കുന്നത്.
മാസ്്റ്റർപ്ലാൻ പ്രകാരം കെ-റെയിൽ കടന്നു പോകുന്ന മേഖലകളിൽ മന്ത്രി സജി ചെറിയാന്റെ വീടും ഉൾപ്പെടുമെന്നും, ഇത് ഒഴിവാക്കാൻ മാസ്റ്റർ പ്ലാൻ മാറ്റിവരച്ചെന്നും കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായാണ് അഞ്ച് കോടിയുടെ സ്വത്തുണ്ടെന്നും, സന്തോഷത്തോടെ സ്ഥലം വിട്ടു നൽകുമെന്നും സജി ചെറിയാൻ പറഞ്ഞത്.
Comments