ജയ്പൂർ: മകൻ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയെന്ന കേസിൽ പ്രതികരിച്ച് കോൺഗ്രസ് എംഎൽഎ ജൊഹാരി ലാൽ മീണ. തന്റെ മകനെതിരെ ഉയർന്നിരിക്കുന്ന പരാതി വ്യാജമാണെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും കോൺഗ്രസ് എംഎൽഎ പ്രതികരിച്ചു.
തന്റെ ജനപ്രീതി ഇഷ്ടപ്പെടാത്തവർ കെട്ടിച്ചമച്ച കേസാണിതെന്നും ഗൂഢാലോചനയുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർച്ചു. രാജസ്ഥാനിലെ കോൺഗ്രസ് എംഎൽഎ ജൊഹാരി ലാൽ മീണയുടെ മകനും സുഹൃത്തുക്കളും ചേർന്ന് പ്രായപൂർത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ മൂന്ന് പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
പത്താം ക്ലാസുകാരിയായ പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചെന്നാണ് കേസ്. കുട്ടിയുടെ നഗ്നചിത്രങ്ങൾ പകർത്തിയെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. പ്രതികൾ ചേർന്ന് 15.40 ലക്ഷം രൂപയും സ്വർണവും ഭീഷണിപ്പെടുത്തി തട്ടിയെടുത്തെന്നാണ് വിവരം.
2021 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മന്ദവാർ പോലീസ് സ്റ്റേഷൻ പരിധിക്കുള്ളിലെ ഹോട്ടലിൽ കൊണ്ടുപോയി 10-ാം ക്ലാസുകാരിയെ പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് ഒരു വർഷത്തോളം ഭീഷണിപ്പെടുത്തി പണം തട്ടി. ഒടുവിൽ പെൺകുട്ടിയുടെ വീട്ടുകാർ പോലീസിൽ പരാതിപ്പെട്ടതോടെയാണ് സംഭവം പുറത്തുവന്നത്.
Comments