ന്യൂഡൽഹി: യുക്രെയ്നിൽ റഷ്യൻ അധിനിവേശം ഒരുമാസം പിന്നിടുമ്പോൾ യുക്രെയ്ൻ വനിതയെ ജീവിത സഖിയാക്കി ഇന്ത്യൻ പൗരനും അഭിഭാഷകനുമായ യുവാവ്. യുക്രെയ്ൻകാരിയായ അന്ന ഹൊറോഡെറ്റ്സ്കയും(30)ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകനായ അനുഭവ് ഭാഷിനുമാണ്(33) ഈ ഇന്റർനാഷ്ണൽ പ്രണയകഥയിലെ നായികാ നായകൻന്മാർ. ഏറെ നാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ചാണ് ഇവർ വിവാഹിതരായത്.
യുക്രെയ്നിലെ കീവിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്ത് വരികയായിരുന്ന അന്ന 2019 ൽ ഇന്ത്യ സന്ദർശിച്ചിരുന്നു. ഇതോടെയാണ് ഇവരുടെ പ്രണയകഥയ്ക്ക് തുടക്കമാകുന്നത്. ഇന്ത്യൻ സന്ദർശനത്തിനിടെ അനുഭവുമായി അന്ന പരിചയത്തിലായി.ലോക്ഡൗൺ സമയത്ത് സ്വന്തം രാജ്യത്തേക്ക് തിരിച്ച് പോവാൻ സാധിക്കാതെ വന്ന അന്നയ്ക്ക് അനുഭവ് തണലാവുകയായിരുന്നു. അന്താരാഷ്ട്ര വിമാനങ്ങൾ പുന: സ്ഥാപിക്കുന്നത് വരെ അന്നയെ അനുഭവും വീട്ടുകാരം സ്വന്തം വീട്ടിലെ കുട്ടിയെ പോലെ സംരക്ഷിച്ചു.
ലോക്ക്ഡൗൺ നീങ്ങി അന്ന കീവിലേക്ക് മടങ്ങിയെങ്കിലും അന്ന അനുഭവിനെ മറന്നിരുന്നില്ല. പതിയെ സൗഹൃദം പ്രണയമായി മാറിയതോടെ ഇരു വീട്ടുകാരുടേയും സമ്മതത്തോടെ ഇരുവരും വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ വിവാഹിതരാവാൻ തീരുമാനിച്ചതിന് പിന്നാലെ റഷ്യ യുക്രെയ്നിൽ അധിനിവേശം ആരംഭിച്ചു.
റഷ്യ യുക്രെയ്നിൽ യുദ്ധം നടത്തില്ലെന്ന് പ്രത്യാശിച്ചിരുന്ന അന്നയ്ക്ക് തെറ്റി. അന്നയും കുടുംബവും താമസിച്ചിരുന്ന ഇടങ്ങൾ വരെ റഷ്യൻ സൈന്യം ഷെല്ലാക്രമണത്തിൽ തകർത്തു. പിന്നീട് ദിവസങ്ങളോളം ബങ്കറുകളിൽ അഭയം പ്രാപിച്ച അന്ന ജീവനും കൊണ്ട് കഴിഞ്ഞ മാർച്ച് 17ന് തന്റെ പ്രിയതമന്റെ രാജ്യത്തേയ്ക്ക് എത്തുകയായിരുന്നു. പാവകളുടേയും പൂക്കളുടേയും അകമ്പടിയോടെ അന്നയെ സ്വീകരിച്ച അനുഭവ് വിമാനത്താവളത്തിൽ വെച്ച് തന്നെ വിവാഹ അഭ്യർത്ഥന നടത്തുകയായിരുന്നു.
Comments