അഹമ്മദാബാദ്: പ്രണയവിവാഹം കഴിച്ചതിന്റെ പേരിൽ മകൾക്ക് സ്വത്ത് നിഷേധിക്കാനുള്ള അവകാശമോ അധികാരമോ ബന്ധുക്കൾക്ക് ഇല്ലെന്ന് ഗുജറാത്ത് ഹൈക്കോടതി. പെൺകുട്ടിയുടെ സ്വത്തവകാശം സംരക്ഷിക്കപ്പെടണമെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഉടൻ അവകാശപ്പെട്ട സ്വത്തുക്കൾ പെൺകുട്ടിക്ക് കൈമാറണമെന്നും ഉത്തരവിട്ടു.ജസ്റ്റിസ് സോണിയ ഗോകനി, ജസ്റ്റിസ് മൗന ഭട്ട് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ഗുജറാത്തിലെ സബർകാന്ത ജില്ലയിലെ 24 കാരിയായ പ്രഞ്ജിതി തലുക സമർപ്പിച്ച ഹർജിയിലായിരുന്നു ഹൈക്കോടതി വിധി. 2021 ഡിസംബറിലാണ് പെൺകുട്ടിയുടെ അച്ഛൻ മരിക്കുന്നത്. കുറച്ച് മാസങ്ങൾക്ക് പിന്നാലെ അമ്മയും മരണപ്പെട്ടു. അച്ഛന്റെ സ്വത്ത് എന്നാൽ മകൾക്ക് നൽകില്ലെന്ന് ബന്ധുക്കൾ നിലപാടെടുത്തതോടെയാണ് കോടതി ഇടപെട്ടത്.
മാതാപിതാക്കളുടെ മരണശേഷം പെൺകുട്ടിയുടെ കുടുംബക്കാർ അവർ നിർദ്ദേശിക്കുന്ന ആളെ വിവാഹം ചെയ്യാൻ നിർദ്ദേശിച്ചുവെങ്കിലും പെൺകുട്ടി അതേ ഗ്രാമത്തിലെ തന്റെ കാമുകനെ വിവാഹം ചെയ്തു. തുടർന്ന് പെൺകുട്ടിയുടെ പിതൃസഹോദരൻ പെൺകുട്ടിയേയും ഭർതൃവീട്ടുകാരേയും ആക്രമിച്ച് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി. ഇതിന് പിന്നാലെ ഭാര്യയെ തിരികെ വേണമെന്ന് ആവശ്യപ്പെട്ട് ഭർത്താവ് ഹേബിയസ് കോർപ്പസ് നൽകി.
തുടർന്ന് കോടതിയിൽ ഹാജരായ യുവതി തന്റെ പ്രശ്നങ്ങൾ കോടതിക്ക് മുൻപാകെ അവതരിപ്പിച്ചു. പിതാവിനേയും മാതാവിനേയും നഷ്ടപ്പെട്ട അവളുടെ സ്വത്തുക്കൾ ബന്ധുക്കൾ കൈവശപ്പെടുത്തിയത് കോടതിയെ ബോധിപ്പിച്ചു.പരാതി കേട്ട കോടതി സ്വത്തുക്കളുടേ മേലുള്ള പെൺകുട്ടിയുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതാണെന്നും പ്രണയവിവാഹം അതിന് ഒഴിവു കഴിവ് ആയി കണക്കാക്കരുതെന്നും ഉത്തരവിട്ടു.
പെൺകുട്ടിയുടെ സ്വത്തവകാശം സംരക്ഷിക്കപ്പെടേണ്ടതുണ്ട്. പങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവരുടെ സ്വാതന്ത്ര്യം മാത്രം അവരെ തുല്യതയിലേക്ക് എത്തിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
Comments