കൊൽക്കത്ത : പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ ഭീഷണി മുഴക്കി തൃണമൂൽ കോൺഗ്രസ് എംഎൽഎ. തൃണമൂൽ നേതാവ് നരേന്ദ്രനാഥ് ചക്രബർത്തിയാണ് ഭീഷണി മുഴക്കിക്കൊണ്ട് രംഗത്തെത്തിയത്. വരാനിരിക്കുന്ന അസനോൾ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിനെതിരായി വോട്ട് ചെയ്യുന്നവർക്കുനേരെ ആക്രമണം നടത്താൻ പ്രവർത്തകരെ പ്രേരിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു പ്രസ്താവന. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ വിമർശനവുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
‘കടുത്ത ബിജെപിക്കാരെ ഭീഷണിപ്പെടുത്തണം. നിങ്ങൾ വോട്ട് ചെയ്യാൻ പോയാൽ ബിജെപിക്ക് വോട്ട് ചെയ്യുമെന്നാണ് ഞങ്ങൾ കരുതുക എന്ന് അവരോട് പറയണം. വോട്ട് ചെയ്ത ശേഷം നിങ്ങൾ എവിടെയായിരിക്കും എന്നത് നിങ്ങളുടെ ഉത്തരവാദിത്വം ആയിരിക്കും. വോട്ട് ചെയ്യാതിരുന്നാൽ അതിനർത്ഥം ഞങ്ങളെ പിന്തുണയ്ക്കുന്നുണ്ടെന്നാണ്. അപ്പോൾ നിങ്ങൾക്ക് ഒരു പ്രശ്നവുമുണ്ടാവില്ല’ നരേന്ദ്രനാഥ് ചക്രബർത്തി പറഞ്ഞു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തിലാണ് നേതാവിന്റെ പരാമർശം. ബിജെപി നേതാക്കളായ അമിത് മാളവ്യ, സുവേന്ദു അധികാരി തുടങ്ങിയവരാണ് ഈ വീഡിയോ പങ്കുവെച്ചത്. ഇതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി എടുക്കണമെന്ന് അമിത് മാളവ്യ ആവശ്യപ്പെട്ടു. ഇത്തരം ക്രിമിനലുകളെ ജയിലിൽ അടയ്ക്കണം. എന്നാൽ ബംഗാളിൽ ഇവരെ മമത ബാനർജി സംരക്ഷിക്കുന്നു എന്നും മാളവ്യ കുറ്റപ്പെടുത്തി.
സംഭവം വിവാദമായതോടെ വിശദീകരണവുമായി എംഎൽഎ രംഗത്തെത്തി. താൻ വീഡിയോ കണ്ടിട്ട് പോലുമില്ലെന്നാണ് നരേന്ദ്രനാഥ് ചക്രബർത്തി പറഞ്ഞത്. ആ വീഡിയോ പഴയതായിരിക്കാമെന്നും എംഎൽഎ അവകാശപ്പെടുന്നുണ്ട്.
Comments