ജയ്പൂർ: രാജസ്ഥാനിലെ സരിസ്ക കടുവ സങ്കേതത്തിലുണ്ടായ വൻ അഗ്നിബാധ നിയന്ത്രണവിധേയമാക്കാൻ വ്യോമസേനയുടെ സഹായം തേടി അധികൃതർ. അഗ്നി ബാധിത പ്രദേശത്തെ തീയണയ്ക്കാൻ രണ്ട് മി-17, വി5 ഹെലികോപ്റ്ററുകളാണ് വ്യോമസേന അയച്ചിരിക്കുന്നത്. പത്ത് ചതുരശ്ര കിലോമീറ്ററിലധികം വ്യാപ്തിയുള്ളതാണ് കാട്ടുതീയെന്ന് അധികൃതർ അറിയിച്ചു.
43 കിലോമീറ്റർ അകലെയുള്ള സിലിസെർ തടാകത്തിൽ നിന്ന് വെള്ളം ശേഖരിച്ചാണ് വ്യോമസേന ഹെലികോപ്റ്റർ തീയണയ്ക്കുന്നത്. അഗ്നി നിയന്ത്രണവിധേയമാക്കാൻ ശ്രമിക്കുന്നതിനിടയിൽ ശക്തമായ കാറ്റ് വീശുന്നത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. കടുവാ സങ്കേതത്തിന് സമീപത്തുള്ള മൂന്ന് ഗ്രാമങ്ങൾക്ക് ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്തി.
ഞായറാഴ്ച വൈകിട്ടാണ് സരിസ്ക കടുവാ സങ്കേതത്തിൽ തീപിടിത്തമുണ്ടായത്. ഇന്നലെയോടെ തീ നിയന്ത്രണാതീതമായതായി ജില്ലാ ഫോറസ്റ്റ് ഓഫീസർ സുദർശൻ ശർമ്മ അറിയിച്ചു. തുടർന്നാണ് വ്യോമസേനയുടെ സഹായം തേടിയതെന്നും അദ്ദേഹം വ്യക്തമാക്തി. ഉയർന്ന പ്രദേശത്താണ് തീ ഏറ്റവും കൂടതൽ പടരുന്നതെന്നും അഗ്നിശമനസേനയ്ക്ക് ഇവിടേയ്ക്ക് ഉപകരണങ്ങൾ എത്തിക്കുന്നത് ബുദ്ധിമുട്ടായതിനാലുമാണ് വ്യോമസേനയുടെ സഹായം അഭ്യർത്ഥിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ശാസ്ത്രജ്ഞരുടെ നിരീക്ഷണത്തിലുള്ള എസ്ടി-17 എന്ന കടുവയുടെയും രണ്ട് കുഞ്ഞുങ്ങളുടെയും ആവാസ കേന്ദ്രത്തിൽ തീപ്പിടിത്തമുണ്ടായത് അധികൃതർ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. ഏതാണ്ട് ഇരുപതോളം കടുവകളാണ് സരിസ്കാ കടുവാ സങ്കേതത്തിലുള്ളത്.
വനം ജീവനക്കാരും ഗ്രാമവാസികളും ഉൾപ്പെടെ 200ലധികം ആളുകൾ തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. എന്നാൽ പുക കാരണം തീ നിയന്ത്രണ വിധേയമാക്കാൻ കഷ്ടപ്പെടുന്ന ആളുകളെ തേനീച്ച ആക്രമിക്കുകയാണ്. തീപിടിത്തത്തിന്റെ കാരണം ഇനിയും വ്യക്തമല്ലെന്നും അധികൃതർ അറിയിച്ചു.
Comments