തിരുവനന്തപുരം : സംസ്ഥാനത്തെ ബസ് ചാർജ് വർദ്ധിപ്പിക്കാൻ ഇടതു മുന്നണി യോഗം അംഗീകാരം നൽകി. മിനിമം ചാർജ് 10 രൂപ ആക്കാനാണ് തീരുമാനം. ഉച്ചയോടെയാണ് വിഷയം ചർച്ച ചെയ്യാൻ എൽഡിഎഫ് യോഗം ചേർന്നത്.
മിനിമം ചാർജ് 12 രൂപയാക്കണം, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് ആറ് രൂപയാക്കണം എന്നീ ആവശ്യങ്ങളാണ് ബസ് ഉടമകൾ സർക്കാരിന് മുൻപിൽ വെച്ചിരിക്കുന്നത്. ഇതിൽ വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ല. ഇതുമായി ബന്ധപ്പെട്ടുള്ള സർക്കാർ ഉത്തരവ് ഉടൻ പുറപ്പെടുവിക്കും. ബസ് ചാർജിന് പിന്നാലെ ഓട്ടോ ടാക്സി നിരക്കിലും വർദ്ധനവ് ഉണ്ടാകുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്.
ബസ് ചാർജ് വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഈ മാസം 24 മുതൽ പണിമുടക്കുമായി ബസ് ഉടമകൾ രംഗത്ത് എത്തിയിരുന്നു. ഇതോടെയാണ് ബസ് ചാർജ് വർദ്ധിപ്പിക്കാൻ സർക്കാർ നിർബന്ധിതരായത്. സമരം നാല് ദിവസം നീണ്ടതോടെ മുഖ്യമന്ത്രി പിണറായി വിജയനും, ഗതാഗത മന്ത്രി ആന്റണി രാജുവും ബസ് ഉടമകളുമായി ചർച്ച നടത്തിയിരുന്നു. ഇതിൽ ബസ് ചാർജ് വർദ്ധിപ്പിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതിനെ തുടർന്നാണ് സമരം അവസാനിപ്പിച്ചത്.
Comments