നരേന്ദ്രമോദി സർക്കാരിനെതിരെ വിചിത്രമായ ആരോപണമുന്നയിച്ച തൃണമൂൽ കോൺഗ്രസ് അദ്ധ്യക്ഷ മമത ബാനർജിക്ക് ചുട്ടമറുപടിയുമായി ബിജെപി നേതാവ് സുവേന്ദു അധികാരി. യുക്രെയ്നിൽ റഷ്യ യുദ്ധം നടത്തുന്നതിന് കാരണം മോദി സർക്കാരാണെന്നായിരുന്നു മമതയുടെ ആരോപണം.
തുടർന്ന് പ്രധാനമന്ത്രിയെ കുറ്റപ്പെടുത്തുന്ന മമത ബാനർജിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. യുക്രെയ്നിൽ റഷ്യ യുദ്ധം ആരംഭിക്കുന്നതിന് ‘തിരികൊളുത്തുന്നതിന്’ മുമ്പ് മോദി ചിന്തിക്കേണ്ടതായിരുന്നു. അവിടെ നിന്നും തിരിച്ചെത്തുന്ന ഇന്ത്യൻ വിദ്യാർത്ഥികൾ ഇനിയെന്ത് ചെയ്യുമെന്ന് ആലോചിക്കണമായിരുന്നു. അവരെവിടെ പോകും, എങ്ങിനെ പഠിത്തം പൂർത്തിയാക്കും ഇതില്ലാം യുദ്ധത്തിന് തുടക്കമിട്ട മോദി ചിന്തിക്കണമായിരുന്നു എന്നാണ് മമത പറഞ്ഞത്. ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യവെയായിരുന്നു തൃണമൂൽ അദ്ധ്യക്ഷയുടെ അതിവിചിത്രമായ ആരോപണം.
യുക്രെയ്നിൽ 35 ദിവസമായി തുടർന്നുകൊണ്ടിരിക്കുന്ന യുദ്ധത്തിന് കാരണക്കാരൻ മോദിയാണെന്ന് പറഞ്ഞ മമതയുടെ വീഡിയോ വൈറലായതോടെയാണ് ബിജെപി നേതാവും പശ്ചിമ ബംഗാൾ പ്രതിപക്ഷ നേതാവുമായ സുവേന്ദു അധികാരി പ്രതികരണവുമായി രംഗത്തെത്തിയത്.
മമത ബാനർജി നടത്തിയ പരാമർശങ്ങൾ ‘സങ്കൽപ്പിക്കാൻ പോലും കഴിയാത്ത’താണെന്ന് അദ്ദേഹം പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രിയുടെ ആരോപണം പരിധി ലംഘിക്കുന്നതാണ്. നയതന്ത്രപരമായി ഇന്ത്യയ്ക്കെതിരെ ഉപയോഗിക്കാവുന്ന വാക്കുകളാണിതെന്ന് മമതയ്ക്ക് അറിവില്ലാത്തതാണോയെന്നും രാജ്യത്തിന്റെ വിദേശനയത്തെയും അന്താരാഷ്ട്ര ബന്ധങ്ങളെയും പോലും ബാധിച്ചേക്കാവുന്നതാണ് ആരോപണമാണെന്നും ബിജെപി നേതാവ് ട്വിറ്ററിലൂടെ പറഞ്ഞു.
ഇന്ത്യൻ വിദേശനയത്തിൽ പോലും പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്നതാണ് മമതയുടെ പ്രസ്താവനയെന്നും അക്കാര്യം പരിഗണിക്കണമെന്നും ചൂണ്ടിക്കാട്ടി അദ്ദേഹം വിദേശകാര്യമന്ത്രി മന്ത്രി എസ് ജയശങ്കറിനെ പോസ്റ്റിൽ ടാഗ് ചെയ്തു.
യുക്രെയ്ൻ-റഷ്യ യുദ്ധ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ആരോപണവുമായി മമത രംഗത്തെത്തുന്നത് ഇതാദ്യമല്ല. യുക്രെയ്നിൽ സൈനിക നടപടികൾ ആരംഭിക്കുമെന്ന റഷ്യയുടെ തീരുമാനം മോദി മുൻകൂട്ടി കണ്ടില്ലെന്നായിരുന്നു ആദ്യത്തെ ആരോപണം. ഇന്ത്യൻ പൗരൻമാരെ എല്ലാവരെയും മടക്കിയെത്തിച്ചിട്ടും ഓപ്പറേഷൻ ഗംഗാദൗത്യം സമ്പൂർണ വിജയം കൈവരിച്ചിട്ടും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിൽ പ്രധാനമന്ത്രി പരാജയപ്പെട്ടുവെന്നായിരുന്നു മമതയുടെ വാദം.
Comments