ചെന്നൈ : സാമ്പത്തികമായി തകർന്ന് കിടക്കുന്ന ശ്രീലങ്കയ്ക്ക് സഹായമെത്തിക്കാൻ അനുമതി നൽകണമെന്ന് അഭ്യർത്ഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയിലാണ് സ്റ്റാലിൻ ആവശ്യപ്പെട്ടത്. മൂന്ന് ദിവസത്തെ സന്ദർശനത്തിനാണ് സ്റ്റാലിൻ ഡൽഹിയിലെത്തിയത്.
ശ്രീലങ്കയിൽ താമസിക്കുന്ന തമിഴർക്ക് ഭക്ഷണവും ജീവൻ രക്ഷാ മരുന്നുകളും എത്തിക്കണമെന്നാണ് ആവശ്യം. ശ്രീലങ്കയുടെ കിഴക്കൻ തീരത്തും കൊളംബോയിലുമാണ് ഇവർ കൂടുതലായി താമസിക്കുന്നത്. ശ്രീലങ്കയിലെ തമിഴരോടുള്ള വിവേചനം അവസാനിപ്പിക്കാനും തുല്യമായ പൗരാവകാശങ്ങൾ ഉറപ്പുവരുത്താനും ദ്വീപ് രാജ്യത്തോട് കേന്ദ്രസർക്കാർ നിർദേശിക്കണമെന്ന് സ്റ്റാലിൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.
കച്ചത്തീവ് ദ്വീപിന് മേലുള്ള ഇന്ത്യയുടെ പരമാധികാരം ഉറപ്പുവരുത്തണമെന്നും സ്റ്റാലിൻ പറഞ്ഞു. തമിഴ്നാട്ടിൽ നിന്നുൾപ്പെടെ പോകുന്ന മത്സ്യത്തൊഴിലാളികളെ അതിർത്തി കടന്നാൽ ശ്രീലങ്കൻ നാവിക സേന പിടികൂടുക പതിവായിരിക്കുകയാണ്. ഇത് അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
സാമ്പത്തിക മാന്ദ്യം മൂലം തകർന്ന ശ്രീലങ്കയ്ക്ക് ഇന്ത്യ നേരത്തെയും സഹായമെത്തിച്ചിരുന്നു. സാമ്പത്തിക സഹായം കൂടെ 1 ബില്യൺ ഡോളർ വായ്പയായും രാജ്യം നൽകിയിരുന്നു. മരുന്നും, ശസ്ത്രക്രിയയ്ക്ക് വേണ്ട സാമഗ്രികളും, ഭക്ഷണവുമുൾപ്പെടെ കേന്ദ്ര സർക്കാർ ശ്രീലങ്കയിലേക്ക് എത്തിച്ചു. മരുന്നുകൾ ഇല്ലാത്തത് കാരണം ശസ്ത്രക്രിയകൾ മാറ്റിവെച്ചുവെന്ന വാർത്തകൾ പുറത്ത് വന്നതോടെ, ശ്രീലങ്കയിലെ ഇന്ത്യൻ എംബസിയിലേക്ക് നേരിട്ട് വിളിച്ച് സഹായമെത്തിക്കാൻ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ നിർദ്ദേശിക്കുകയായിരുന്നു.
Comments