ന്യൂഡൽഹി: പരീക്ഷാ പേ ചർച്ചയിൽ വിദ്യാർത്ഥികളോട് സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷാവേളയിൽ വിദ്യാർത്ഥികളുടെ മനസ് ഏകാഗ്രമായി വെക്കേണ്ടതിന്റെ പ്രധാന്യത്തെക്കുറിച്ചും മോദി കുട്ടികളോട് സംസാരിച്ചു.
ഒരു ഉദാഹരണം ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാർത്ഥികളോട് ഇക്കാര്യം മോദി പറഞ്ഞത്. രണ്ട് പാത്രം നിറയെ വെള്ളമെടുക്കുക. രണ്ടിലേക്കും ഓരോ നാണയങ്ങൾ വീതം ഇടുക. ഇനി ഇപ്രകാരം സങ്കൽപ്പിക്കുക. ഒരു പാത്രത്തിലെ വെള്ളം ഇളകുന്നുണ്ടെന്ന് കരുതുക. മറുപാത്രത്തിലെ വെള്ളം നിശ്ചലമായി ഇരിക്കുകയാണെന്നും സങ്കൽപ്പിക്കുക. അങ്ങനെയെങ്കിൽ ഏത് പാത്രത്തിൽ നിക്ഷേപിച്ച നാണയമായിരിക്കും വ്യക്തമായി കാണാൻ സാധിക്കുകയെന്ന് പ്രധാനമന്ത്രി വിദ്യാർത്ഥികളോട് ചോദിച്ചു.
വെള്ളം നിശ്ചലമായി ഇരിക്കുന്ന പാത്രത്തിലെ നാണയമാകും വ്യക്തമായി കാണാൻ കഴിയുക. ഇതുപോലെ തന്നെയാണ് നമ്മുടെ മനസും. നമ്മുടെ മനസ് വ്യതിചലിച്ചുകൊണ്ടിരുന്നാൽ നാം മനസിൽ സൂക്ഷിച്ച കാര്യങ്ങൾ വ്യക്തമായി ഓർത്തെടുക്കാൻ കഴിയാതെ വരും. അതേസമയം മനസിനെ ഏകാഗ്രമായി ഇരിക്കാൻ അനുവദിച്ചാൽ എല്ലാം ഓർത്തെടുക്കാൻ സാധിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷാവേളയിൽ വിദ്യാർത്ഥികൾ സമ്മർദ്ദത്തെ ചെറുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും മോദി സംസാരിച്ചു.
ന്യൂഡൽഹിയിലെ ടാൽകടോര സ്റ്റേഡിയത്തിൽ വെള്ളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു പരീക്ഷാ പേ ചർച്ച ചടങ്ങ് നടന്നത്. പരീക്ഷവേളയിൽ എടുക്കേണ്ട മുൻകരുതലുകളും മാനസിക സമ്മർദ്ദത്തെ ലഘൂകരിക്കുന്നതും സംബന്ധിച്ച് ഇന്ത്യയിലെ വിവിധയിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾ, അദ്ധ്യാപകർ, മാതാപിതാക്കൾ എന്നിവരുമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ ചർച്ച.
Comments