തിരുവനന്തപുരം: ഐടി പാർക്കുകളിലെ ബാറുകൾക്ക് വേണ്ട പ്രത്യേക ചട്ടം ഏപ്രിൽ മൂന്നിന് തയ്യാറാകും. വിദേശമദ്യ ചട്ടത്തിന് കീഴിൽ വരുന്ന പ്രത്യേക ചട്ട പ്രകാരമായിരിക്കും റെസ്റ്റോറന്റുകൾക്ക് ബാറുകൾ കൂടി ഉൾപ്പെടുത്തുന്നതിനായി ലൈസൻസ് അനുവദിക്കുക. ഇതോടെ ഇൻഫോപാർക്കിലും ടെക്നോപാർക്കിലുമാകും ആദ്യ ഘട്ടത്തിൽ ബാറോടുകൂടിയ റെസ്റ്റോറന്റുകൾ നിലവിൽ വരിക.
ഇത്തരത്തിൽ ഐടി പാർക്കുകളിൽ വരുന്ന മദ്യശാലകളിലേക്ക് കമ്പനികൾ നിർദേശിക്കുന്ന അതിഥികൾക്കും പാർക്കിലെ ജീവനക്കാർക്കും മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. അതേസമയം ജീവനക്കാർ പ്രവൃത്തി സമയത്ത് മദ്യപിച്ച് ഓഫീസിൽ എത്തുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം അതാത് കമ്പനികൾക്ക് ആയിരിക്കും.
ബാറുകൾ കൂടി ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ ഐടി പാർക്കുകളിൽ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കാൻ സജ്ജമാക്കുന്ന ഉദ്യോഗസ്ഥരുടെ എണ്ണവും കൂട്ടാനാണ് സാധ്യത. ഇൻഫോപാർക്ക്, ടെക്നോപാർക്ക് എന്നിവിടങ്ങളിൽ തുടങ്ങുന്ന റെസ്റ്റോറന്റുകളിലെ സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷമാകും മറ്റ് ചെറിയ പാർക്കുകളിലും ലൈസൻസ് നൽകുന്ന കാര്യത്തിൽ തീരുമാനമുണ്ടാകൂവെന്നാണ് വിവരം.
Comments