ബെംഗളൂരു : ഹിന്ദു ക്ഷേത്ര നിയമപ്രകാരം ക്ഷേത്ര വളപ്പിലെ കട ഒഴിയാൻ മുസ്ലീം വ്യാപാരികൾക്ക് നിർദേശം നൽകി ബേലൂർ ചെന്നകേശവ ക്ഷേത്രഭരണസമിതി.
മാർച്ച് 28-നാണ് ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ വിദ്യാലത കളിപ്പാട്ടങ്ങൾ വിൽക്കുന്ന മുസ്ലീം കച്ചവടക്കാരന് നോട്ടീസ് നൽകിയത് . ഭരണസമിതിയുടെ തീരുമാനം ഉടൻ പ്രാബല്യത്തിൽ വരുമെന്നും , അതിനാൽ വ്യാപാര പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനുമാണ് കടയുടമയോട് ആവശ്യപ്പെട്ടിരിക്കുന്നത് . മറ്റ് കച്ചവടക്കാർക്കും ഉടൻ നോട്ടീസ് നൽകിയേക്കും . അതേസമയം അടുത്ത വർഷം വരെ കച്ചവടം തുടരാൻ അനുമതി നൽകണമെന്നാണ് കച്ചവടക്കാർ ആവശ്യപ്പെടുന്നത് .
ക്ഷേത്ര സമുച്ചയത്തിലെ സ്ഥലങ്ങൾ അഹിന്ദുക്കൾക്ക് പാട്ടത്തിനോ വാടകയ്ക്കോ നൽകരുതെന്നുള്ള 2002ലെ ഹിന്ദു മത സ്ഥാപനങ്ങളുടെയും ചാരിറ്റബിൾ എൻഡോവ്മെന്റുകളുടെയും നിയമപ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചതെന്ന് ക്ഷേത്രം എക്സിക്യൂട്ടീവ് വിദ്യാലത പറഞ്ഞു. വ്യാപാരി നൽകിയ മറുപടി കമ്മീഷണർക്ക് അയച്ചതായും വിദ്യാലത പറഞ്ഞു.
ചെന്നകേശവ ക്ഷേത്ര സമുച്ചയത്തിൽ 17 കടകളാണുള്ളത്. ഈ കടകൾക്കിടയിൽ, ഒരു ഹോട്ടൽ, ഒരു പാൽ ബൂത്ത്, ഗോഡൗണുകൾ, മറ്റ് ചില കടകൾ എന്നിവയുണ്ട്. കർണാടക മുസ്രൈ ഡിപ്പാർട്ട്മെന്റിന്റെ കീഴിലുള്ള ഈ ക്ഷേത്രം യുനെസ്കോയുടെ ലോക പൈതൃക സൈറ്റായി അംഗീകരിക്കപ്പെട്ടിരിക്കുന്നു. ഈ ക്ഷേത്രത്തിന്റെ വാർഷിക രഥഘോഷയാത്ര 2022 ഏപ്രിൽ 13, 14 തീയതികളിലാണ് നടക്കുന്നത്.
കർണാടകയിലെ നിരവധി ക്ഷേത്രങ്ങൾ തങ്ങളുടെ കച്ചവട സ്റ്റാളുകളിൽ അഹിന്ദുക്കളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് തീരുമാനിച്ച സാഹചര്യത്തിലാണ് ഈ നീക്കം. രണ്ടാഴ്ച മുമ്പ് ശിവമോഗയിലെ മാരികംബ ക്ഷേത്രത്തിലെ വാർഷിക മേളയിൽ മുസ്ലിം കച്ചവടക്കാരെ വിലക്കിയിരുന്നു. വാർഷിക പരിപാടിയായ ‘സുഗ്ഗി മാരി പൂജ’യിൽ ഹിന്ദുക്കളുടെ സ്റ്റാളുകൾ മാത്രമേ അനുവദിക്കൂ എന്ന് ക്ഷേത്ര കമ്മിറ്റി തീരുമാനിച്ചതിനാൽ കൗപ്പിലെ ഹോസ മാരിഗുഡി ക്ഷേത്രവും സമാനമായ തീരുമാനം കൈക്കൊണ്ടിരുന്നു. ഹിജാബ് വിഷയത്തിൽ കർണാടക ഹൈക്കോടതിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് നിരവധി മുസ്ലീം വ്യാപാരികൾ കടകൾ അടപ്പിച്ച് പ്രതിഷേധിച്ചതിനെ തുടർന്നാണിത്.
Comments