ബംഗളൂരു: കർണ്ണാടകയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തെ തുടർന്ന് 22000ൽ അധികം മുസ്ലീം വിദ്യാർത്ഥികൾ പരീക്ഷ എഴുതാതെ വിട്ടു നിന്നതായി കണക്കുകൾ. 22063 വിദ്യാർത്ഥികളാണ് എസ്എസ്എൽസി പരീക്ഷ എഴുതാതെ വിട്ടു നിന്നത്. കൽബുർഗി ജില്ലയിൽ നിന്നുള്ളവരാണ് കൂടുതലും. മാർച്ച് 28നാണ് കർണ്ണാടകയിൽ പത്താം ക്ലാസ് വാർഷിക പരീക്ഷ ആരംഭിച്ചത്. 11 വരെയാണ് പരീക്ഷ.
മതമാണ് പ്രധാനമെന്നും ഹിജാബ് ധരിക്കുമെന്നും അറിയിച്ചാണ് വിദ്യാർത്ഥികൾ പരീക്ഷ എഴുതാതെ വിട്ടുനിന്നത്. സംസ്ഥാനത്ത് ആകെ 86,9399 വിദ്യാർത്ഥികളാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. ആദ്യ ദിനം ചിലയിടത്ത് കുട്ടികൾ ഹിജാബ് ധരിക്കാതെ പരീക്ഷ എഴുതിയിരുന്നു. രണ്ടാം ദിനം ഹിജാബ് ധരിക്കണമെന്ന് പിടിവാശിയുമായി വിദ്യാർത്ഥികൾ എത്തുകയായിരുന്നു. ഇതിന് പിന്നിൽ ചില വർഗ്ഗീയ ശക്തികളുടെ ഇടപെടൽ ഉണ്ടെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്.
പരീക്ഷ ബഹിഷ്കരിക്കുന്ന വിദ്യാർത്ഥിനികൾക്ക് പുന:പരീക്ഷ നടത്തേണ്ടെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. ഹിജാബ് ധരിച്ചെത്തുന്നവരെ പരീക്ഷാ ഹാളുകളിൽ പ്രവേശിപ്പിക്കില്ലെന്നും, പരീക്ഷ ബഹിഷ്കരിക്കുന്നവർക്ക് പുന:പരീക്ഷ നടത്തില്ലെന്നും സംസ്ഥാന സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. അതിനിടെ കോടതി വിധി ലംഘിച്ച് ഹിജാബ് ധരിച്ച് പരീക്ഷ എഴുതാൻ അനുവദിച്ച അദ്ധ്യാപകരേയും സസ്പെൻഡ് ചെയ്തിരുന്നു.
ഗദഗ് ജില്ലയിലെ സ്കൂളിലെ അദ്ധ്യാപകർക്കെതിരെയാണ് നടപടിയെടുത്തത്. കർണാടക ഹൈക്കോടതിയുടെ മൂന്നംഗ ബെഞ്ച് സ്കൂളുകളിൽ ഹിജാബ് നിരോധനത്തെ ചോദ്യം ചെയ്ത എല്ലാ ഹർജികളും തള്ളിയിരുന്നു. സ്കൂളുകളിൽ യൂണിഫോം നിർബദ്ധമായും ധരിക്കണം. ഹിജാബ് ധരിക്കുന്നത് ഇസ്ലാമിന്റെ അനിവാര്യമായ ആചാരത്തിന് കീഴിൽ വരുന്നതല്ലെന്ന് വ്യക്തമാക്കിയാണ് ഹർജികൾ തള്ളിയത്.
Comments