കൊളംബോ: ശ്രീലങ്കയിൽ അവശ്യവസ്തുക്കൾക്കായി ജനങ്ങൾ നെട്ടോട്ടത്തിൽ. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെയാണിത്. സൂപ്പർമാർക്കറ്റുകളിലും മെഡിക്കൽ സ്റ്റോറുകളിലുമെല്ലാം മണിക്കൂറുകളോളം ക്യൂനിന്നാലാണ് എന്തെങ്കിലുമൊക്കെ സാധനങ്ങൾ ലഭിക്കുന്നത്. ചിലയിടങ്ങളിൽ മണിക്കൂറുകളോളം ക്യൂ നിന്നാൽ പോലും വെറും കയ്യോടെയാണ് ആളുകൾ മടങ്ങുന്നത്. സാധനങ്ങൾ വേഗം തീർന്നു പോകുന്നതിലാണിത്.
ഓരോ ദിവസവും അവശ്യ വസ്തുക്കളുടെ വില വർദ്ധിക്കുകയാണ്. കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് പച്ചക്കറി അടക്കമുള്ളവയുടെ വില ഇരട്ടിയോളമാണ് കൂടിയത്. അരി കിലോയ്ക്ക് 220 രൂപയ്ക്കും ഗോതമ്പ് 190 രൂപയ്ക്കുമാണ് വിൽക്കുന്നത്. ഒരു ലിറ്റർ വെളിച്ചെണ്ണയ്ക്ക് 850 രൂപയാണ് വില. ഒരു കിലോ പഞ്ചസാരയ്ക്ക് 240 രൂപയും പാൽപ്പൊടിയ്ക്ക് 1900 രൂപയുമാണ് വാങ്ങിക്കുന്നത്. കോഴിമുട്ട ഒന്നിന് 30 രൂപയാണ് വില.
ഫെബ്രുവരിയിൽ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള വിലക്കയറ്റം 17.5 ശതമാനത്തിലെത്തിയിരുന്നു. ഭക്ഷ്യവിലക്കയറ്റം 25 ശതമാനത്തിലധികം ഉയർന്നു. ഇതോടെയാണ് നിത്യോപയോഗ സാധനങ്ങളുടെ വിലയും കുതിച്ച് ഉയർന്നത്. മരുന്നിനും പാൽപ്പൊടിയ്ക്കും ക്ഷാമം രൂക്ഷമാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പലയിടങ്ങളിലും സർക്കാരിനെതിരെ പ്രതിഷേധവും ശക്തമാണ്.
ഇതിനിടെ പ്രധാനമന്ത്രി മഹിന്ദ രാജപക്സെ രാജിവെച്ചതായുള്ള റിപ്പോർട്ടും പുറത്തുവന്നിരുന്നു. രാജ്യത്തെ എല്ലാ പാർട്ടികളേയും ഉൾപ്പെടുത്തി ഇടക്കാല സർക്കാർ രൂപീകരിക്കാനാണ് രാജിയെന്നായിരുന്നു അഭ്യൂഹം. എന്നാൽ രാജിവെച്ചുവെന്ന വാർത്ത പ്രധാനമന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. കൂടാതെ തിങ്കളാഴ്ച്ച രാവിലെ ആറ് വരെ സർക്കാർ കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. സമൂഹമാദ്ധ്യമങ്ങൾക്കും വിലക്കുണ്ട്.
Comments