അമരാവതി: ആന്ധ്രാപ്രദേശിൽ ഇന്ന് മുതൽ പുതിയ 13 ജില്ലകൾ കൂടി നിലവിൽ വരും എന്ന് സർക്കാർ അറിയിച്ചു. ഇതോടെ സംസ്ഥാനത്തെ ആകെ ജില്ലകളുടെ എണ്ണം 26 ആയി മാറും. നിലവിലുള്ള 13 ജില്ലകളിൽ, ഓരോന്നിനേയും രണ്ടായി വിഭജിച്ചാണ് പുതിയ ജില്ലകളുടെ രൂപീകരണം. ജനുവരി അവസാനവാരമാണ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി ഇതുസംബന്ധിച്ച ഔദ്യോഗിക കരട് വിജ്ഞാപനം പുറത്തിറക്കിയത്.
ശ്രീ സത്യസായി ബാബയുടെ ആശ്രമം സ്ഥിതിചെയ്യുന്ന പുട്ടപർത്തി ആസ്ഥാനമാക്കി ശ്രീ സത്യസായി എന്ന പേരിൽ പുതിയ ജില്ല പ്രഖ്യാപിച്ചു. തിരുപ്പതി ആസ്ഥാനമാക്കി ക്ഷേത്രനഗര ജില്ല ശ്രീബാലാജി എന്ന പേരിലും, എൻടിആറിന്റെ പേരിൽ വിജയവാഡ ആസ്ഥാനമാക്കിയും, ഗോത്രവർഗ്ഗകാർക്ക് വേണ്ടി പോരാടിയ അല്ലുരു സിതാരാമ രാജുവിന്റെ പേരിലും പുതിയ ജില്ലകളുണ്ട്. ഇവയുടെ ആസ്ഥാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
ശ്രീകാകുളം, വിസിയനഗരം, മന്യം, അല്ലൂരി സീതാരാമ രാജു, വിശാഖപട്ടണം, അനകപള്ളി, കാക്കിനാഡ, കോണാ സീമ, ഈസ്റ്റ് ഗോദാവരി, വെസ്റ്റ് ഗോദാവരി, എല്ലുരു, കൃഷ്ണ, എൻടിആർ ജില്ല, ഗുണ്ടൂർ, ബാപ്റ്റാല, പൽനാഡു, പ്രകാശം, എസ്പിഎസ് നല്ലൂർ, കൂർനൂൽ, നന്ദ്യാൽ, അനന്തപുരം, ശ്രീ സത്യസായി ജില്ല, വൈഎസ്ആർ കഡപ്പ, അന്നമയ, ചിറ്റൂർ, ശ്രീബാലാജി. എന്നിങ്ങനെയാണ് 13 പുതിയ ജില്ലകൾ.
പുതുതായി രൂപീകരിച്ച ജില്ലകളിലേക്ക് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരെ പുനഃസംഘടിപ്പിക്കുകയും കളക്ടർമാരെയും പോലീസ് സൂപ്രണ്ടുമാരെയും നിയമിക്കുകയും ചെയ്തു. 13 ജില്ലകളിലേയും ഉദ്ഘാടനം ഇന്ന് ജഗൻ മോഹൻ റെഡ്ഡി നിർവ്വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇന്ന് തന്നെ ജില്ലകളിലേക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ചുമതലയേൽക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ട്.
Comments