ഇസ്ലാമാബാദ് : ഇമ്രാൻ ഖാൻ ഇപ്പോൾ പാകിസ്താൻ പ്രധാനമന്ത്രിയല്ലെന്ന് പാക് കാബിനറ്റ് സെക്രട്ടറി. പാകിസ്താൻ പ്രസിഡന്റ് ആരിഫ് അൽവി, ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനെ തുടർന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രവർത്തനം നിർത്തിയെന്നും ഇമ്രാൻ ഖാൻ പ്രധാനമന്ത്രി അല്ലെന്നും കാബിനറ്റ് സെക്രട്ടറി വ്യക്തമാക്കി. ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് പാകിസ്താൻ ഭരണഘടനയുടെ ആർട്ടിക്കിൾ 48(1) പ്രകാരവും ആർട്ടിക്കിൾ 58(1) പ്രകാരവുമാണിത്. മാദ്ധ്യമപ്രവർത്തകനായ ഹമീദ് മിർ ആണ് പ്രസ്താവന ട്വീറ്റ് ചെയ്തത്.
ഇന്നലെയാണ് പ്രതിപക്ഷം ഇമ്രാൻ ഖാനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിക്കാൻ ഒരുങ്ങിയത്. എന്നാൽ ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി അത് തള്ളി. ഇമ്രാൻ ഖാനെതിരെ അവിശ്വാസ പ്രമേയം ഭരണഘടനാവിരുദ്ധമാണെന്ന് പറഞ്ഞാണ് അവതരിപ്പിക്കാനുള്ള അനുമതി സ്പീക്കർ നിഷേധിച്ചത്. വിദേശ ശക്തിയുടെ പിന്തുണയുള്ള അവിശ്വാസം അവതരിപ്പിക്കാൻ അനുമതി നൽകാനാവില്ലെന്നും സ്പീക്കർ വ്യക്തമാക്കി.
ഈ അപ്രതീക്ഷിത പ്രഖ്യാപനം പ്രതിപക്ഷത്തെ ഞെട്ടിച്ചു. ഇതിന് പിന്നാലെയാണ് ഇമ്രാൻ ഖാന്റെ ഉപദേശപ്രകാരം പ്രസിഡന്റ് ആരിഫ് അൽവി ദേശീയ അസംബ്ലി പിരിച്ചുവിട്ടത്. താൻ പ്രധാനമന്ത്രിയായി തുടരണോ വേണ്ടയോ എന്ന് ജനങ്ങൾ തീരുമാനിക്കട്ടെയെന്നാണ് ഇമ്രാൻ ഖാൻ പറയുന്നത്. അടുത്ത 90 ദിവസത്തിൽ പാകിസ്താൻ തിരഞ്ഞെടുപ്പിലേക്ക് നീങ്ങുകയാണ്.
അതേസമയം ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനെതിരെ പ്രതിപക്ഷം സൂപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ഇവർ ആരോപിച്ചു.
Comments