ന്യൂഡൽഹി : 2021-22 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ചരക്ക് കയറ്റുമതി റെക്കോർഡ് തകർത്തു. പെട്രോളിയം ഉത്പ്പന്നങ്ങൾ, എഞ്ചിനീയറിംഗ് ഉത്പ്പന്നങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ, രാസവസ്തുക്കൾ എന്നിവയുടെ കയറ്റുമതി 418 ബില്യൺ യുഎസ് ഡോളറായി ഉയർന്നു. കേന്ദ്ര സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
കയറ്റുമതിക്കൊപ്പം രാജ്യത്തേക്കുള്ള ഇറക്കുമതിയും എക്കാലത്തേക്കാളും ഉയർന്നതായിരുന്നു, 610 യുഎസ് ഡോളർ. കഴിഞ്ഞ മാസം( 2022, മാർച്ച്) കയറ്റുമതി എക്കാലത്തെയും ഉയർന്ന പ്രതിമാസ നിരക്കാണെന്ന് കേന്ദ്ര മന്ത്രി പീയൂഷ് ഗോയൽ പറഞ്ഞു. 40.38 ബില്യണായിരുന്നു ഇത്. 2021 മാർച്ചിൽ ഇത് 35.26 ബില്യൺ ഡോളറാണ് രേഖപ്പെടുത്തിയത്. പെട്രോളിയം ഉൽപന്നങ്ങൾ, എഞ്ചിനീയറിംഗ്, രത്നങ്ങൾ, ആഭരണങ്ങൾ, രാസവസ്തുക്കൾ, ഫാർമസ്യൂട്ടിക്കൽസ് എന്നിവയാണ് കയറ്റുമതി ഉയരാൻ കാരണമായത് എന്ന് സർക്കാർ റെക്കോർഡുകൾ വ്യക്തമാക്കുന്നു.
യുഎസ്, യുഎഇ, ബംഗ്ലാദേശ്, നെതർലാൻഡ്സ്, സിംഗപ്പൂർ, ഹോങ്കോംഗ്, യുകെ, ബെൽജിയം, ജർമ്മനി എന്നിവിടങ്ങളിലേക്കാണ് ഇന്ത്യയിൽ നിന്നും ഏറ്റവുമധികം സാധനങ്ങൾ കയറ്റി അയച്ചിരിക്കുന്നത്. കയറ്റുമതിക്കാരുടെയും വ്യവസായ സംഘടനകളുടെയും ശ്രമങ്ങളും, വിവിധ വകുപ്പുകളുടെയും സംസ്ഥാന സർക്കാരുകളുടെയും ഏകോപനവുമാണ് ഈ നേട്ടത്തിന് കാരണമായതെന്ന് പീയുഷ് ഗോയൽ പറഞ്ഞു.
മുൻ സാമ്പത്തിക വർഷത്തേക്കാൾ കയറ്റുമതിയിൽ നല്ല വളർച്ച രേഖപ്പെടുത്തിയ ചരക്കുകളിൽ പെട്രോളിയം, കോട്ടൺ നൂൽ/തുണികൾ/നിർമ്മിത വസ്തുക്കൾ, കൈത്തറി, രത്നങ്ങൾ, ആഭരണങ്ങൾ, എഞ്ചിനീയറിംഗ് വസ്തുക്കൾ (76 ബില്യൺ ഡോളറിൽ നിന്നും 111 ബില്യൺ ഡോളറിലേക്ക്), ഇലക്ട്രോണിക് എഞ്ചിനീയറിംഗ് ഉത്പ്പന്നങ്ങൾ ( 15.58 ബില്യൺ യുഎസ് ഡോളറിൽ നിന്നും 11 ബില്ല്യൺ യുഎസ് ഡോളറിലേക്ക്), തുകൽ വസ്തുക്കൾ, രാസവസ്തുക്കൾ, പ്ലാസ്റ്റിക്, സമുദ്ര ഉത്പ്പന്നങ്ങൾ എന്നിവയും ഉൾപ്പെടും.
Comments