മുംബൈ:ഐപിഎൽ ക്രിക്കറ്റ് ആവേശക്കൊടുമുടിയേറുമ്പോൾ ഒരു കൂട്ടം താരങ്ങൾ തങ്ങളുടെ സ്വന്തം നാടിന്റെ ഭരണതകർച്ചയിൽ കടുത്ത ആശങ്കയിലും നിരാശയിലുമാണ്. വിവിധ ക്ലബ്ബുകളിലായി പരിശീലകരായും താരങ്ങളായും ഐപിഎല്ലിന്റെ ഭാഗമായ ക്രിക്കറ്റർമാരാണ് ആശങ്ക പങ്കുവെയ്‌ക്കുന്നത്. രാജസ്ഥാൻ റോയൽസിന്റെ പരിശീലകനായ കുമാർ സംഗക്കാരയും ശ്രീലങ്കയുടെ ഔദ്യോഗിക ക്രിക്കറ്റ് പരിശീലകനായ മഹേല ജയവർദ്ധനയുമാണ് രാജ്യത്തിന്റെ സാമ്പത്തിക-ഭരണ പ്രതിസന്ധികളിൽ ആശങ്ക പ്രകടിപ്പിച്ചത്.
ഐപിഎല്ലിൽ പത്തിലേറെ ശ്രീലങ്കൻ താരങ്ങൾ വിവിധ ക്ലബ്ബുകളിലായി കരാർ ഒപ്പിട്ട് പുതിയ സീസണിൽ കളിക്കുകയാണ്. ഇവരിൽ ഭാനുക രജപക്‌സെ, വാനിന്ദു ഹസാങ്ക എന്നിവരും മഹേലയ്‌ക്കും സംഗക്കാരയ്‌ക്കുമൊപ്പം പൊതുഭരണരംഗത്തെ തകർച്ചയിൽ കടുത്ത നിരാശയിലാണ്. നിലവിൽ ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രതിഷേധം വലിയ കലാപങ്ങളിലേയ്‌ക്ക് നീങ്ങുന്നതിനേയും താരങ്ങൾ അപലപിച്ചു. രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുത്തുള്ള സമീപനം ഏവരും സ്വീകരിക്കണമെന്നും താരങ്ങൾ ആവശ്യപ്പെട്ടു.
ശ്രീലങ്കയിൽ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതാണ് താരങ്ങളെ ഏറ്റവും അസ്വസ്ഥമാക്കുന്നത്. ജനങ്ങളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കുക എന്നതാണ് ചെയ്യേണ്ടത്. ജനങ്ങൾ സ്വന്തം നിലനിൽപ്പിനായി പൊരുതുകയാണ്. അവർക്കൊപ്പം നിൽക്കുന്ന അഭിഭാഷകരെ അഭിനന്ദിക്കുന്നുവെന്നും മഹേല പറഞ്ഞു. നല്ല നേതാക്കൾ തെറ്റുകൾ സ്വയം ഏറ്റെടുക്കണമെന്നും ജനങ്ങളെ എത്രയും വേഗം സംരക്ഷിക്കാനും സംവിധാനമൊരു ക്കണമെന്നും താരങ്ങൾ പറഞ്ഞു.
Comments