ആലപ്പുഴ: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ മാല, ബൈക്കിലെത്തി പൊട്ടിച്ച് കടന്നുകളഞ്ഞ കേസിൽ ഒരാൾ കൂടി പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശി പ്രവീൺ ആണ് അറസ്റ്റിലായത്. കേസിൽ തിരുവനന്തപുരം ബാലരാമപുരം സ്വദേശി ഹക്കീമിനെ കഴിഞ്ഞാഴ്ച്ച പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
മാർച്ച് 19നാണ് കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് കാർത്തികപ്പള്ളി ജംഗ്ഷന് സമീപം സ്കൂട്ടറിൽ വരികയായിരുന്ന നിഷ എന്ന യുവതിയുടെ അഞ്ചര പവൻ സ്വർണമാല പൊട്ടിച്ചു കടന്നുകളഞ്ഞു എന്നാണ് പോലീസിന് ലഭിച്ച പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് രണ്ട് പ്രതികൾ പിടിയിലായത്.
സംഭവ ദിവസം കായംകുളം എൽഐസി ഓഫീസിൽ പോയി അമ്മയോടൊപ്പം സ്കൂട്ടറിൽ തിരികെ വരികയായിരുന്നു നിഷ. ദേശീയപാത മുതൽ നിഷയുടെ സ്കൂട്ടർ പിന്തുടർന്ന രണ്ടംഗസംഘം, കാർത്തികപ്പള്ളിയ്ക്ക് വടക്കു ഭാഗത്തു വച്ച് മാലപൊട്ടിച്ചു കടന്നു കളയുകയായിരുന്നു. തുടർന്ന് ഹൈവേയിൽ എത്തിയ ഇവർ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലായി കറങ്ങി നടന്ന ശേഷം തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്നു.
തെറ്റായ നമ്പർ പ്ലേറ്റ് ഉപയോഗിച്ച ബൈക്കിലായിരിന്നു പ്രതികളുടെ യാത്ര. മോഷണത്തിന് ശേഷം മംഗലാപുരത്തേക്ക് കടന്ന പ്രവീൺ അവിടെ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ പ്രതി പ്രദേശത്തുണ്ടായ കത്തി കുത്തിനെ തുടർന്നാണ് അറസ്റ്റിലായത്.
Comments