തിരുവനന്തപുരം: വൈദ്യുതി ഭവൻ ചെയർമാൻ ബി.അശോകിനെതിരെ പ്രതിഷേധവുമായി വീണ്ടും ഇടതു സംഘടനകൾ രംഗത്ത്. ബി.അശോക് കുമാർ സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് ഇടത് നേതാക്കളുടെ ആരോപണം. സംഘടനാ നേതാവും കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹി കൂടിയായ എക്സിക്യൂട്ടിവ് എൻജിനീയർ ജാസ്മിനെ അകാരണമായി സസ്പെൻഡ് ചെയതുവെന്നാണ് പരാതി. സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ ചെയർമാൻ സംസാരിച്ചുവെന്നും അസോസിയേഷൻ ആരോപിച്ചു.
പ്രതിഷേധ സൂചകമായി നാളെ രാവിലെ 10 മണി മുതൽ ഇടതു സംഘടനകളുടെ നേതൃത്വത്തിൽ വൈദ്യുതി ഭവന് മുന്നിൽ സത്യാഗ്രഹം നടത്തും. വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടത്തുന്നത്. വൈദ്യുതി ബോർഡ് മാനേജ്മെന്റിന്റെ ഏകപക്ഷീയ പ്രവർത്തനങ്ങളും പ്രതികാര നടപടികളും അവസാനിപ്പിക്കുക, സ്ത്രീത്വത്തെ അവഹേളിക്കുന്ന സമീപനങ്ങൾ തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യാഗ്രഹവും, സംസ്ഥാന വ്യാപക പ്രതിഷേധവും സംഘടിപ്പിക്കുന്നത്.
നേരത്തെ സംഘടനാ സ്വാതന്ത്ര്യത്തിൽ ചെയർമാൻ ഇടപെടുന്നുവെന്ന് ആരോപിച്ച് ഇടത് സംഘടനകൾ രംഗത്ത് വന്നിരുന്നു. സമരസമിതിയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി ചെയർമാൻ ബി അശോക് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ മറുപടിയും നൽകി. അഴിമതികൾ ആരോപിച്ച് കൊണ്ടുള്ള കുറിപ്പാണ് ചെയർമാൻ പങ്കുവച്ചത്. ഇതോടെയാണ് ഇടത് സംഘടനയും ചെയർമാനും തമ്മിലുള്ള പോര് വീണ്ടും രൂക്ഷമായത്.
Comments