ന്യൂഡൽഹി : അപ്രായോഗികമായ ജനകീയ പദ്ധതികൾ സംസ്ഥാനങ്ങളുടെ സാമ്പത്തിക നില തകർക്കുന്നുവെന്ന്നിരീക്ഷണം. സംസ്ഥാനങ്ങളിൽ ഉന്നത ചുമതല വഹിച്ചിരുന്ന സെക്രട്ടറിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ യോഗത്തിലാണ് ഉദ്യോഗസ്ഥർ ആശങ്കയറിയിച്ചത്. സൗജന്യത്തിന്റെ പേരിലുള്ള ധൂർത്ത് തുടർന്ന് നമുക്ക് ശ്രീലങ്കയുടെ അവസ്ഥ നേരിടേണ്ടി വരുമെന്നും ഇവർ മുന്നറിയിപ്പ് നൽകി.
പഞ്ചാബ്, ഡൽഹി, തെലങ്കാന, ആന്ധ്രാ പ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ ചുമതല വഹിച്ചിരുന്ന സെക്രട്ടറിമാരുമായി നാല് മണിക്കൂറോളം നേരമാണ് പ്രധാനമന്ത്രി സംസാരിച്ചത്. ഇവരുടെ ആശങ്കയും അദ്ദേഹം കേട്ടു. പല സംസ്ഥാനങ്ങളും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ടെന്നും, അവർ കേന്ദ്ര സർക്കാരിന്റെ കീഴിലായിരുന്നില്ലെങ്കിൽ എന്നോ തകർന്നുപോയേനെ എന്നും ഉദ്യോഗസ്ഥർ പറയുന്നു. പല രാഷ്ട്രീയ പാർട്ടികളും സൗജന്യ വൈദ്യുതിയും, കിറ്റുമെല്ലാം വാഗ്ദാനം ചെയ്യുന്നു. ഖജനാവിൽ നിന്നാണ് ഇതിനെല്ലാം പണം എടുക്കുന്നത്. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ഉന്നമനം തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കൂടുതൽ ഫണ്ട് അനുവദിക്കാനുളള പണം എടുത്താണ് ഇത്തരം സൗജന്യങ്ങൾ നൽകി വോട്ട് നേടുന്നത്. അതിനാൽ ഈ വിഭാഗത്തെ ബജറ്റിൽ ഉൾപ്പെടുത്തണമെന്ന് സെക്രട്ടറിമാർ പറഞ്ഞു.
തിരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായാണ് ഇത് കൂടുതലും കണ്ട് വരുന്നത്. ഛത്തീസ്ഗഡ്, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ പെൻഷൻ വാഗ്ദാനം ചെയ്യുന്നു. എന്നാൽ ഇതൊന്നും ഔദ്യേഗികമായി തീരമാനിക്കുന്നതല്ല. ഇത്തരത്തിലുള്ള സൗജന്യം കൊടുക്കലുകൾ സംസ്ഥാനങ്ങളെയും കേന്ദ്ര സർക്കാരിനെയും കടക്കെണിയിലാക്കുകയാണ് ചെയ്യുന്നത് എന്നും ഉദ്യോഗസ്ഥർ പറയുന്നു.
ഫണ്ട് അനുവദിക്കുന്നില്ലെന്നും മറ്റും ചൂണ്ടിക്കാട്ടി നിരന്തരം കേന്ദ്ര സർക്കാരിനെ കുറ്റപ്പെടുത്തുന്നത് ചില സംസ്ഥാനങ്ങളുടെ ശൈലിയായി മാറിയിരിക്കുകയാണ്. എന്നാൽ വർഷങ്ങളായി ഉള്ള കടം അവസാനത്തെ സാമ്പത്തിക വർഷത്തിലാണ് കൊടുത്ത് തീർത്തത് എന്നാണ് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞത്. രാജ്യം കടത്തിൽ പെട്ടിരിക്കുമ്പോഴാണ് സംസ്ഥാനങ്ങൾ ഇത്തരം സൗജന്യ പദ്ധതികൾ നടപ്പിലാക്കുന്നത് എന്നും യോഗത്തിൽ ഉദ്യോഗസ്ഥർ തുറന്നടിച്ചു.
രാജ്യത്തെ ദാരിദ്ര്യം തുടച്ചുനീക്കാൻ കേന്ദ്ര സർക്കാർ കൂടുതൽ പദ്ധതികൾ നടപ്പിലാക്കണമെന്നാണ് സെക്രട്ടറിമാർ ആവശ്യപ്പെട്ടത്. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കാൻ പ്രധാനമന്ത്രി നിർദ്ദേശിച്ചതായും യോഗത്തിന് ശേഷം ഉദ്യോഗസ്ഥർ വ്യക്തമാക്കി.
Comments