തിരുവനന്തപുരം: ഓട്ടോകളുടെ മിനിമം ചാർജ് ദൂരപരിധി ഒന്നര കിലോമീറ്ററാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വിവിധ യൂണിയനുകളുടെ ആവശ്യപ്രകാരമാണ് തീരുമാനം. ടാക്സികളുടെ നിരക്കിൽ മാറ്റമുണ്ടാകില്ല. നാളെ വിശദമായ യോഗം ചേർന്ന് അന്തിമ വിജ്ഞാപനം പുറത്തിറക്കുമെന്ന് മന്ത്രി അറിയിച്ചു.
ഓട്ടോറിക്ഷയുടെ മിനിമം ചാർജ് രണ്ട് കിലോമീറ്ററിന് 30 രൂപ ആയി ഉയർത്താനാണ് തീരുമാനിച്ചിരുന്നത്. ഇതിനെതിരെ സിഐടിയു പ്രതിഷേധം ഉയർത്തിയ സാഹചര്യത്തിലാണ് നിരക്ക് പുനഃപരിശോധിക്കാൻ തീരുമാനമായത്. ബസ്, ഓട്ടോ, ടാക്സി നിരക്ക് വർദ്ധനവിൽ ഉത്തരവ് ഉടൻ പുറത്തിറങ്ങാനിരിക്കെയാണ് തീരുമാനം.
ഈ മാസം 15 ശേഷം നിരക്ക് പ്രാബല്യത്തിൽ വരും. ഓട്ടോ ചാർജ് ഒന്നര കിലോമീറ്ററിന് 25 രൂപയിൽ നിന്നും 30 രൂപയാക്കി വർദ്ധിപ്പിക്കാനായിരുന്നു തീരുമാനം. അധികം കിലോമീറ്ററിന് 12 ൽ നിന്ന് 15 രൂപയും ആക്കിയിട്ടുണ്ട്. ടാക്സി നിരക്ക് 1500 സിസിയ്ക്ക് താഴെയുള്ളവയുടെ മിനിമം നിരക്ക് 200 രൂപയാക്കും. 1500 സിസിയ്ക്ക് മുകളിൽ ആണെങ്കിൽ 225 രൂപായാക്കാനുമാണ് തീരുമാനമായത്.
ബസ് ചാർജ്ജിന് അനുമതി നൽകിയതോടെ മിനിമം ചാർജ്ജ് എട്ട് രൂപയിൽ നിന്നും 10 രൂപയാക്കി കൂട്ടിയിട്ടുണ്ട്. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റമില്ല. വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് പരിശോധനകൾക്ക് ശേഷം വിശദമായ പഠനത്തിനായി കമ്മീഷനെ നിയോഗിക്കും. ബസ് ചാർജ്ജ് 12 രൂപയാക്കണമെന്ന ആവശ്യം തള്ളിക്കൊണ്ടാണ് 10 രൂപയാക്കിയത്.
Comments