ന്യൂഡൽഹി: കളളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി പൊതുമരാമത്ത്, ഊർജ്ജമന്ത്രി സത്യേന്ദർ ജയിനിന്റെയും കുടുംബത്തിന്റെയും 4.81 കോടി രൂപയുടെ മൂല്യമുളള ആസ്തികൾ കണ്ടുകെട്ടിയതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. സത്യേന്ദർ ജയിനിന് പങ്കുളള ബിസിനസ് സ്ഥാപനങ്ങളുടെ സ്വത്തുക്കളും കണ്ടുകെട്ടിയിട്ടുണ്ട്.
ഷാക്കൂർ ബസ്തിയിൽ നിന്നുളള എഎപി എംഎൽഎ ആണ് സത്യേന്ദർ ജയിൻ. നേരത്തെ 2018 ൽ സത്യേന്ദർ ജയിനിനെ ഇഡി ചോദ്യം ചെയ്തിരുന്നു. 2015 -16 കാലത്ത് ഷെൽ കമ്പനികളിലൂടെ ഹവാല പണം സ്വന്തം കമ്പനിയിൽ എത്തിച്ചിരുന്നുവെന്നാണ് ഇഡി കണ്ടെത്തിയത്.
ഡൽഹിയിൽ ഭൂമി വാങ്ങാനും കൃഷി ഭൂമി സ്വന്തമാക്കാൻ വായ്പയെടുക്കാനും വേണ്ടിവന്ന ബാദ്ധ്യത നികത്താനാണ് ഈ ഫണ്ട് ഉപയോഗിച്ചതെന്നും ഇഡി ചൂണ്ടിക്കാട്ടിയിരുന്നു. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് 2017 ൽ സിബിഐ സത്യേന്ദർ ജയിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. ഇതിന്റെ ചുവടുപിടിച്ചാണ് ഇഡിയും കേസെടുത്തത്.
Comments