തിരുവനന്തപുരം: ദേശീയതലത്തിൽ കോൺഗ്രസുമായി സഖ്യം ചേരുന്നതിന് ഉപാധികൾ വെച്ച സിപിഎം നേതൃത്വത്തെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ .24 ശതമാനം വോട്ടുള്ള കോൺഗ്രസിന് മുന്നിലാണ് 1.6 ശതമാനം വോട്ടുള്ള സിപിഎം ഉപാധി വെച്ചിരിക്കുന്നതെന്ന് കെ സുധാകരൻ പറഞ്ഞു.
കോൺഗ്രസിനെ മാറ്റി നിർത്തി മതേതര സംഖ്യം രൂപീകരിക്കാൻ സാധിക്കില്ല.അത് കൊണ്ട് സിപിഎം മുന്നോട്ട് വെച്ച ഉപാധികൾ പരമപുച്ഛത്തോടെ തള്ളിക്കളയാനേ സാധിക്കൂ എന്ന് സുധാകരൻ വ്യക്തമാക്കി.
ഇന്ത്യയിൽ ആകെ കുറച്ച് സംസ്ഥാനങ്ങളിൽ മാത്രമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പച്ചപിടിച്ചത്. ബംഗാൾ,ത്രിപുര,കേരളം പഞ്ചാബ് ,ബീഹാർ ആന്ധ്രാപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നത്. ആന്ധ്രാപ്രദേശിൽ നിന്നും ബീഹാറിൽ നിന്നും അവർ തൂത്തുമാറ്റപ്പെട്ടു.
ത്രിപുരയിലും ബംഗാളിലും അവർക്ക് അധികാരം നഷ്ടപ്പെട്ടു. അവിടങ്ങളിൽ സ്ഥാനാർത്ഥിയെ നിർത്താൻ പോലും കഴിയുന്നില്ലെന്ന് സുധാകരൻ പറഞ്ഞു. കേരളത്തിൽ മാത്രമാണ് ആകെ പച്ചപ്പുള്ളതെന്ന് സുധാകരൻ പറഞ്ഞു.
ആനയ്ക്ക് ഉറുമ്പ് കല്യാണം ആലോചിച്ച കഥയാണ് എസ് രാമചന്ദ്രൻ പിള്ളയുടെ ഉപാധികൾ കാണുമ്പോൾ ഓർമ്മ വരുന്നതെന്ന് അദ്ദേഹം പരിഹസിച്ചു. സഖ്യത്തിന്റെ ഭാഗമാവണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments