മുംബൈ : മസ്ജിദുകളിലെ ഉച്ചഭാഷിണി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് മഹാരാഷ്ട്ര നവനിർമ്മാൺ സേന വിട്ട് മുസ്ലീം മതവിശ്വാസികൾ . മസ്ജിദുകളിൽ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് ശബ്ദമലിനീകരണത്തിന് കാരണമാകുന്നുണ്ടെന്നും അത് നിരോധിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്നും മഹാരാഷ്ട്ര നവനിർമ്മാൺ സേന നേതാവും മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ ബന്ധുവുമായ രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു .
ഹനുമാൻ ചാലിസ ചൊല്ലി പള്ളികളിലെ ഉച്ചഭാഷിണികൾ ഉപയോഗിച്ച് വാങ്ക് വിളിക്കുന്നതിനെ എതിർത്ത് രാജ് താക്കറെ സംസാരിച്ചതിന് ശേഷമാണ് താൻ പാർട്ടി വിട്ടതെന്ന് പൂനെയിൽ നിന്നുള്ള മുസ്ലീം പ്രവർത്തകൻ പറഞ്ഞു. മഹാരാഷ്ട്ര നവനിർമാൺ സേനയിൽ വർഗീയത കടന്നുകൂടിയതിനാലാണ് താൻ രാജിവെച്ചതെന്നാണ് ശാഖാ പ്രസിഡന്റ് മജിദ് ഷെയ്ഖ് പറഞ്ഞത്.
രാജ് താക്കറെ സംസ്ഥാനത്തിന്റെ വികസനത്തെക്കുറിച്ച് സംസാരിക്കാറുണ്ടെങ്കിലും ഇപ്പോൾ രാഷ്ട്രീയത്തിനായി ജാതിയുടെയും മതത്തിന്റെയും പിന്തുണ സ്വീകരിക്കുകയാണെന്നും ഷെയ്ഖ് കൂട്ടിച്ചേർത്തു.
സുപ്രീം കോടതിയുടെയും ഹൈക്കോടതിയുടെയും വിധികൾ അനുസരിച്ച് ഉച്ചഭാഷിണി ഉപയോഗിക്കുന്നതിന് മുമ്പ് പ്രാദേശിക അധികാരികളുടെ അനുമതി വാങ്ങേണ്ടതുണ്ട്. എന്നാൽ ഇത് എല്ലാ പള്ളികളും ചെയ്യുന്നില്ലെന്നാണ് വിലയിരുത്തൽ.താൻ ഒരിക്കലും പ്രാർത്ഥനകൾക്ക് എതിരല്ലെന്ന് രാജ് താക്കറെ പറഞ്ഞിരുന്നു. എന്നാൽ മസ്ജിദുകളിൽ നിന്നും ഉച്ചഭാഷിണി നീക്കാൻ സർക്കാർ ഉത്തരവിടണം. എന്തിനാണ് ഇത്രയും ഉയർന്ന ശബ്ദത്തിൽ ഉച്ചഭാഷിണി പ്രവർത്തിപ്പിക്കുന്നത്.
മദ്രസകളിൽ പരിശോധന നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാകിസ്താനികളാണ് മദ്രസയിൽ ഒളിച്ചിരിക്കുന്നത്. ഇവിടെ എന്താണ് നടക്കുന്നത് എന്ന് മുംബൈ പോലീസിന് അറിയാം. അവരെ സഹായിക്കുന്നത് നമ്മുടെ എംഎൽഎമാർ തന്നെയാണ്. പാകിസ്താനിൽ നിന്നെത്തിയവർക്ക് ആധാർ കാർഡ് പോലും ഉണ്ടാകില്ലെന്നും എംഎൽഎമാർ അത് ശരിയാക്കിക്കൊടുക്കുകയാണ് പതിവെന്നും രാജ് താക്കറെ പറഞ്ഞിരുന്നു.
Comments