ഇസ്ലാമാബാദ്: അവിശ്വാസപ്രമേയം തള്ളി പാകിസ്താൻ പാർലമെന്റ് പിരിച്ചുവിട്ടതിനെതിരായ ഹർജിയിൽ ഇന്നും തീരുമാനമായില്ല. വാദം കേൾക്കുന്നതിന് ഹർജി നാളത്തേയ്ക്ക് മാറ്റിവെച്ചു. അവിശ്വാസ വോട്ടെടുപ്പ് തള്ളാൻ ഡെപ്യൂട്ടി സ്പീക്കർക്ക് ഭരണഘടനാപരമായ അധികാരമില്ലെന്നും അധികാരത്തിൽ തുടരാനുള്ള ഇമ്രാൻ ഖാന്റെ തന്ത്രമാണിതെന്നും പ്രതിപക്ഷം കോടതിയിൽ അറിയിച്ചു.
ചീഫ് ജസ്റ്റിസ് ഇജാസുൽ അഹ്സൻ, ജസ്റ്റിസ് മസർ ആലം ഖാൻ മിയാൻഖെൽ, ജസ്റ്റിസ് മുനിബ് അക്തർ, ജസ്റ്റിസ് ജമാൽ ഖാൻ മണ്ടോഖൈൽ എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. ഇമ്രാൻ ഖാൻ അപ്രതീക്ഷിത തിരിച്ചടി നേരിട്ടതോടെ പാകിസ്താൻ ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ, ഭരണഘടനാ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നു പോകുന്നത്.
അതേസമയം ഇമ്രാൻ ഖാന് അനുകൂലമായ നടപടിയാണ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായത്. അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുക്കാതെ അസംബ്ലി പിരിച്ചുവിടാനുള്ള അധികാരം സ്പീക്കർക്കുണ്ടെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. പാർലമെന്റ് നിയന്ത്രിച്ച സ്പീക്കറുടെ നടപടി ഭരണഘടനാ ലംഘനമല്ലെന്ന് ഇമ്രാൻ ഖാനും വ്യക്തമാക്കി. പാർലമെന്റിലെ നടപടികൾ ചോദ്യം ചെയ്യാനാകില്ലെന്ന് വാർത്താവിതരണ മന്ത്രി ഫവാദ് ചൗധരിയും പറഞ്ഞു.
ഭരണഘടനാ വിരുദ്ധമെന്ന് പറഞ്ഞ് ഡെപ്യൂട്ടി സ്പീക്കർ ഖാസിം സൂരി അവിശ്വാസപ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. തൊട്ടുപിന്നാലെ മൂന്ന് മാസത്തിനകം തിരഞ്ഞെടുപ്പ് നടത്താൻ പ്രസിഡഡന്റ് ആരിഫ് ആൽവിയോട് ഇമ്രാൻ ഖാൻ ശുപാർശ ചെയ്യുകയും ചെയ്തു. പാർലമെന്റും മന്ത്രിസഭയും പിരിച്ചുവിട്ടു. ഇതിനെതിരെയാണ് പ്രതിപക്ഷം സുപ്രീം കോടതിയെ സമീപിച്ചത്.
Comments