മുംബൈ: സാമ്പത്തിക തട്ടിപ്പുകേസിൽ ശിവസേന എംപി സഞ്ജയ് റാവത്തിന്റെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. അലിബാഗിലെ റൗത്തിന്റെ എട്ട് പ്ലോട്ടുകളും ദാദറിലെ ഒരു ഫ്ളാറ്റുമാണ് ഇഡി കണ്ടുകെട്ടിയത്.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന പ്രകാരമാണ് നടപടി. മുംബൈയിലെ വാടക മുറികളുടെ നവീകരണവുമായി ബന്ധപ്പെട്ട് നടന്ന 1034 കോടി രൂപയുടെ ഭൂമി അഴിമതി കേസിലാണ് നടപടി.
കേസിൽ നേരത്തെ സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായിയും വ്യവസായിയുമായ പ്രവീൺ റാവത്തിനെ അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്. പത്ര ചൗളിലെയും മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയിലെയും (എംഎച്ച്എഡിഎ) നിവാസികളെ പുനരധിവസിപ്പിക്കുന്നതിന് പകരം ഭൂമി സ്വകാര്യബിൽഡർമാർക്ക് വിറ്റ് വഞ്ചിക്കാൻ പ്രവീൺ റാവത്ത് നീക്കം നടത്തിയെന്നാണ് കുറ്റം.
2018ലാണ് മുംബൈ പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ഇതുസംബന്ധിച്ച് കേസ് ഫയൽ ചെയ്തത്. പിഎംസി ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട മറ്റൊരു കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് സഞ്ജയ് റാവത്തിന്റെ ഭാര്യ വർഷ റാവുത്തിനെ ഏജൻസി കഴിഞ്ഞ വർഷം ചോദ്യം ചെയ്തിരുന്നു
Comments