തിരുവനന്തപുരം: ബിജെപി എട്ട് വർഷം കേന്ദ്രം ഭരിച്ചു കഴിഞ്ഞിട്ടും ആർഎസ്എസിന്റെ അജണ്ടയും സ്വാധീനവും വളർച്ചയും അറിയുന്നതിൽ പാർട്ടിക്കാർ പരാജയപ്പെട്ടുവെന്ന് സിപിഎം റിപ്പോർട്ട്. ബിജെപി ഉയർത്തുന്ന ഭീഷണി പാർട്ടിക്കാർ തിരിച്ചറിഞ്ഞില്ല. തൃണമൂലിനെ മുഖ്യശത്രുവായി കണ്ട ബംഗാൾ ലൈന് തെറ്റി. യഥാർത്ഥ ശത്രു ബിജെപി ആണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. 23-ാം പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കുന്ന സംഘടനാ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്.
ബംഗാളിലും ത്രിപുരയിലും ആർഎസ്എസിന്റെ വളർച്ചയെ ചെറുക്കാൻ സിപിഎമ്മിനായില്ല. പാർട്ടി കേഡറിൽ വലിയൊരു വിഭാഗം ഇക്കാര്യത്തിൽ പരാജയപ്പെട്ടു. ആർഎസ്എസിനെ എതിർക്കുന്നതിന് പകരം പ്രാദേശിക പാർട്ടികളോട് പൊരുതുകയായിരുന്നു സിപിഎം. ബംഗാളിലും തൃപുരയിലും ബിജെപിയുടെ വളർച്ച തിരിച്ചറിയാൻ കഴിഞ്ഞില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. അഹങ്കാരം പാടില്ലെന്ന് കേരള ഘടകത്തിന് നിർദ്ദേശവുമുണ്ട്.
ആർഎസ്എസിനെ കുറിച്ചുള്ള പഠനം പാർട്ടി ക്ലാസുകളിൽ നിർബന്ധമാക്കണം. ആർഎസ്എസിനെ കുറിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ നേരത്തെ പോളിറ്റ് ബ്യൂറോയ്‌ക്ക് കേന്ദ്ര കമ്മിറ്റി നിർദ്ദേശം നൽകിയിരുന്നു. എന്നാൽ പോളിറ്റ് ബ്യൂറോയ്‌ക്ക് അതിന് ഇതുവരെ കഴിഞ്ഞില്ല. ബിജെപിയുടെ അജണ്ട, അവരെന്താണ് നടപ്പാക്കുന്നത് എന്നത് സംബന്ധിച്ച് വിശദമായ ക്ലാസുകൾ എടുക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
പാർട്ടിക്കാർ മേലുദ്യോഗസ്ഥ മനോഭാവവും അഹങ്കാരവും ഉൾപ്പെടെയുള്ള തെറ്റായ പ്രവണത അവസാനിപ്പിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. പല സംസ്ഥാനങ്ങളിലും പാർട്ടി ഫണ്ട് തിരിമറികൾ നടക്കുന്നു. മഹാരാഷ്‌ട്ര അടക്കം പലയിടങ്ങളിലും പാർട്ടി വിഭാഗീയതയാണ്. പാർട്ടി അംഗത്വത്തിൽ വലിയ ഇടിവുണ്ടെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Comments