ഹൈദരാബാദ് : പോലീസുകാരെ ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ എഐഎംഐഎം നേതാവ് അറസ്റ്റിൽ. എഐഎംഐഎം കോർപ്പറേഷൻ അംഗം ഖൗസിയുദ്ദീൻ മൊഹമ്മദ് ആണ് അറസ്റ്റിലായത്. ഇയാൾ പോലീസുകാരെ ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് നടപടി.ഭോലാക്പൂരിൽ കോർപ്പറേഷൻ അംഗമാണ് ഖൗസിയുദ്ദീൻ മൊഹമ്മദ്.
ഇന്നലെ അർദ്ധ രാത്രിയോടെയായിരുന്നു സംഭവം. 12 മണി കഴിഞ്ഞും ചില കടകൾ മാത്രം തുറന്ന് പ്രവർത്തിക്കുന്നതു കണ്ട പോലീസ് ഉദ്യോഗസ്ഥർ അടയ്ക്കാൻ ആവശ്യപ്പെട്ടു. ഇതിനിടെയാണ് ഖൗസ്യുദ്ദീൻ അവിടേയ്ക്ക് എത്തിയത്. തുടർന്ന് പോലീസുകാരെ തടയുകയായിരുന്നു.
കടകൾ അടയ്ക്കാൻ പോലീസ് നിർബന്ധിച്ചതോടെ ഖൗസിയുദ്ദീൻ മൊഹമ്മദ് പോലീസുകാരെ അധിക്ഷേപിക്കാനും അസഭ്യം പറയാനും ആരംഭിച്ചു. കണ്ടുനിന്നവരിൽ ചിലർ ഇതെല്ലാം മൊബൈൽ ഫോണിൽ പകർത്തി സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. എന്നാൽ ആദ്യം പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നില്ല. പിന്നീട് മുഖ്യമന്ത്രി കെ.ടി രാമ റാവുവിന്റെ നിർദ്ദേശപ്രകാരമാണ് അറസ്റ്റ് ചെയ്തത്. പോലീസുകാരുടെ ജോലി തടസപ്പെടുത്തുന്നത് ആരാണെങ്കിലും കർശന നടപടിയെടുക്കാൻ മുഖ്യമന്ത്രി ഡിജിപിക്ക് നിർദ്ദേശം നൽകി. രാഷ്ട്രീയ ബന്ധത്തിന്റെ പേരിൽ ഇത്തരക്കാരോട് ക്ഷമിക്കേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
Comments