ന്യൂഡൽഹി:രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ച് ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ എൻസിപി നേതാവ് ശരത് പവാർ സന്ദർശിച്ചു. പാർലമെന്റിലെ പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയാണ് ശരത് പവാർ സന്ദർശനം നടത്തിയത്. ഇരുപത് മിനുട്ടോളം കൂടിക്കാഴ്ച നീണ്ടുവെന്നാണ് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ എൻസിപി ,ശിവസേന നേതാക്കൾക്കെതിരെ ഇഡി നടപടി തുടരുന്നതിനിടെയാണ് കൂടിക്കാഴ്ച.
ലക്ഷദ്വീപുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാനാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ശരത് പവാർ പ്രതികരിച്ചത്. ഇന്ന് രാവിലെ എൻസിപിയിലെ മുതിർന്ന നേതാവും മുൻ മഹാരാഷ്ട്ര ആഭ്യന്തര മന്ത്രിയുമായ അനിൽ ദേശ്മുഖിനെ സിബിഐ കസ്റ്റഡിയിലെടുത്തിരുന്നു.ഇതിന് തൊട്ടുപിന്നാലെയാണ് കൂടിക്കാഴ്ച നടത്തിയത്.
ഇരുവരും തമ്മിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം സംബന്ധിച്ച വിഷയങ്ങൾ ചർച്ച ചെയ്തതായി റിപ്പോർട്ടുകളുണ്ട്. എന്ത് അടിസ്ഥാനത്തിലാണ് ശിവസേന നേതാവ് സഞ്ജയ് റാവത്തിനെതിരെ നടപടി സ്വീകരിച്ചതെന്നും ഇത് അനീതിയാണെന്നും പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം പ്രതികരിച്ചു.
ഇരു നേതാക്കളും വികസന കാര്യങ്ങളാണ് ചർച്ച ചെയ്തതെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ പ്രതികരിച്ചു. രാജ്യത്തിന്റെ പ്രധാനമന്ത്രിക്കും ഒരു പാർട്ടിയുടെ ദേശീയ പ്രസിഡന്റിനും ഇത്തരം കാര്യങ്ങളിൽ ചർച്ച നടത്താമല്ലോയെന്നും അജിത് പവാർ പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിനിടെ ചില പ്രധാന വിഷയങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ടായിരുന്നുവെന്നും അജിത് പവാർ കൂട്ടിച്ചേർത്തു
ഭൂമി ഇടപാടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിൽ ശിവസേന നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യയുടെയും സുഹൃത്തിന്റേയും 11.15 കോടിയിലധികം മൂല്യമുള്ള സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടുകെട്ടിയിരുന്നു. മുംബൈയിലെ വാടക മുറികളുടെ നവീകരണവുമായി ബന്ധപ്പെട്ട് നടന്ന 1034 കോടി രൂപയുടെ ഭൂമി അഴിമതി കേസിലാണ് നടപടി.
കേസിൽ നേരത്തെ സഞ്ജയ് റാവത്തിന്റെ അടുത്ത അനുയായിയും വ്യവസായിയുമായ പ്രവീൺ റാവത്തിനെ അറസ്റ്റ് ചെയ്തിരുന്നു. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരുന്നു അറസ്റ്റ്. പത്ര ചൗളിലെയും മഹാരാഷ്ട്ര ഹൗസിംഗ് ആൻഡ് ഏരിയ ഡെവലപ്മെന്റ് അതോറിറ്റിയിലെയും (എംഎച്ച്എഡിഎ) നിവാസികളെ പുനരധിവസിപ്പിക്കുന്നതിന് പകരം ഭൂമി സ്വകാര്യബിൽഡർമാർക്ക് വിറ്റ് വഞ്ചിക്കാൻ പ്രവീൺ റാവത്ത് നീക്കം നടത്തിയെന്നാണ് കുറ്റം.
Comments